പത്തനംതിട്ട: പോക്സോ കേസ് പ്രതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കേസിന്റെ വിചാരണ വ്യാഴാഴ്ച തുടങ്ങാനിരിക്കെയാണ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അടൂർ പന്നിവിഴ സ്വദേശി പുത്തൻവീട്ടിൽ നാരായണൻകുട്ടി(72)യാണ് ബുധനാഴ്ച രാവിലെ വീടിന്റെ മുകൾനിലയിൽ തൂങ്ങിമരിച്ചത്. നാരായണൻകുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തി.
2019ലെ തിരുവോണനാളിലാണ് പോക്സോ കേസിനാസ്പദമായ സംഭവമുണ്ടായത്. ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ കടന്നുപിടിച്ചെന്നായിരുന്നു ആരോപണം. എന്നാൽ ഈ പരാതി വ്യാജമാണെന്നും ശാരീരിക ബുദ്ധിമുട്ടുകൾ കൂടി അലട്ടുന്നതിനാൽ ഇനി ജീവിച്ചിരിക്കില്ലെന്നുമാണ് നാരായണൻകുട്ടിയുടെ കുറിപ്പിലുള്ളത്. കണ്ടെടുത്ത കുറിപ്പ് പോലീസ് പരിശോധിച്ചുവരികയാണ്.
2019ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എന്നാൽ 2021 ഒക്ടോബറിലാണ് കുട്ടിയുടെ അച്ഛൻ ഇതുസംബന്ധിച്ച് ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകിയത്. പെൺകുട്ടിയുടെ അമ്മയാണ് കേസിലെ രണ്ടാം പ്രതി. വിവരമറിഞ്ഞിട്ടും ഇതെല്ലാം മറച്ചുവെച്ചെന്നാണ് അമ്മയ്ക്കെതിരെ ചുമത്തിയ കുറ്റം.
പോക്സോ കേസിലെ ഒന്നാം പ്രതിയാണ് മരിച്ച നാരായണൻകുട്ടി. ഈ കേസിൽ വ്യാഴാഴ്ച അടൂർ അതിവേഗ കോടതിയിൽ വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം അറിയിപ്പു കിട്ടിയതു മുതൽ നാരായൺകുട്ടി ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നു. മൃതദേഹം അടൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
എന്നാൽ, ഈ കേസ് കുട്ടിയുടെ അച്ഛൻ മുൻവൈരാഗ്യത്തെ തുടർന്ന് കെട്ടിച്ചമച്ചെന്നാണ് ഉയരുന്ന ആരോപണം. പെൺകുട്ടിയുടെ അച്ഛനും അമ്മയും വേർപിരിഞ്ഞ് കഴിയുകയാണ്. ഇതിനിടെയാണ് പരാതിയുമായി അച്ഛൻ രംഗത്തെത്തിയത്. പിന്നീട് പരാതിയിലെ കാര്യങ്ങളെല്ലാം പെൺകുട്ടി മൊഴിയായി നൽകിയതോടെയാണ് പോലീസ് പോക്സോ കേസെടുത്തത്. മുൻവൈരത്തിന്റെ പേരിൽ ഭർത്താവ് മകളെ ഉപയോഗിച്ച് വ്യാജപരാതി നൽകിയതാണെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.
Discussion about this post