ബിന്ദുവിനേയും കനകദുര്‍ഗയേയും എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം! വേശ്യകള്‍ക്കു വേണ്ടി പിണറായി ആചാരം ലംഘിച്ചു; പരസ്യമായി കൊലവിളിച്ച് ഹനുമാന്‍സേനാ നേതാവ്

ബിന്ദുവിനും കനകദുര്‍ഗയ്ക്കുമെതിരെ കൊലവിളി പ്രസംഗവുമായി ഹനുമാന്‍സേനാ നേതാവ് ഭക്തവത്സലന്‍.

കോഴിക്കോട്: സുപ്രീംകോടതി വിധിക്ക് പിന്നാലെ ആദ്യമായി ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കുമെതിരെ കൊലവിളി പ്രസംഗവുമായി ഹനുമാന്‍സേനാ നേതാവ് ഭക്തവത്സലന്‍. കോഴിക്കോട് മിഠായിത്തെരുവില്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെയായിരുന്നു ഇയാളുടെ പ്രസംഗം.

‘ബിന്ദുവിനെയും കനകദുര്‍ഗയേയും എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. വേശ്യകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും വേണ്ടി പിണറായി ആചാരം ലംഘിച്ചു.’എന്നാണ് ഇയാള്‍ പ്രസംഗത്തിനിടെ വിളിച്ചുപറഞ്ഞത്.

മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രി കടകംപള്ളിയുടെയും എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെയും ചിത്രങ്ങള്‍ കത്തിച്ചുകൊണ്ടായിരുന്നു ഹനുമാന്‍സേനയുടെ പ്രതിഷേധം. പ്രതിഷേധം മൊബൈലില്‍ പകര്‍ത്തുന്നവര്‍ക്കെതിരെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.

അതേസമയം ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വില്ലുവണ്ടിക്കാര്‍ ആഹ്ലാദപ്രകടനം നടത്തി. ഇതിന് നേരെയും കല്ലേറുണ്ടായി.

കോഴിക്കോട് കൈരളി തിയേറ്ററിന് നേരെയും ആക്രമണമുണ്ടായി. കല്ലേറില്‍ സിനിമ കാണാനെത്തിയ യുവതിയ്ക്കും ചെറിയ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ നാഷണല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കടപ്പാട്: ഡൂള്‍ ന്യൂസ്

Exit mobile version