തിരുവല്ല: കുട്ടികൾ നോക്കിനിൽക്കെ ആയയുടെ കരണത്തടിച്ച അധ്യാപിക അറസ്റ്റിൽ. ഇരുവെള്ളിപ്പറ ഗവ. എൽ.പി. സ്കൂളിലെ പ്രീ-പ്രൈമറി അധ്യാപിക ശാന്തമ്മ സണ്ണിയെയാണ് അറസ്റ്റുചെയ്തത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ സ്കൂളിലെ ആയയായ ബിജു മാത്യു(ബിജി)വിനെ അടിച്ചതായാണ് കേസ്. അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. കുട്ടികൾ നോക്കി നിൽക്കെയാണ് അധ്യാപിക ബിജിയെ മർദ്ദിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ശാന്തമ്മയ്ക്കും ബിജിയ്ക്കും എതിരേ സ്കൂൾ പി.ടി.എ. നടപടി എടുക്കാനുള്ള സാധ്യതയുണ്ട്. മാസങ്ങളായി ഇരുവരും തമ്മിൽ സ്കൂളിൽവെച്ച് പ്രശ്നങ്ങൾ ഉണ്ടായതായാണ് വിവരം. പരാതികൾ നഗരസഭയുടെ വിദ്യാഭ്യാസ സ്ഥിരം സമിതി ചർച്ചചെയ്യുകയും ഇരുവർക്കും താക്കീത് നൽകുകയുംചെയ്തിരുന്നു.
വീണ്ടും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ പുറത്താക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് ശേഷമാണ് രണ്ടാഴ്ച മുമ്പ് സ്കൂളിൽ ക്യാമറ സ്ഥാപിച്ചത്. പിന്നീട് തിങ്കളാഴ്ച ഉച്ചയ്ക്ക് കർട്ടൻ താഴ്ത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ശാന്തമ്മ, ബിജിയുടെ കരണത്ത് അടിക്കുകയും തൊഴിക്കുകയും ചെയ്തത് ക്യാമറയിൽ പതിയുകയായിരുന്നു. ഉച്ചസമയത്ത് ക്ലാസ് മുറിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുന്നിലാണ് സംഭവം അരങ്ങേറിയത്.
Discussion about this post