വിവാഹത്തിന് മുൻപേ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും

തൃശ്ശൂർ: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചന്റും ഗുരുവായൂരിലെത്തി ക്ഷേത്രദർശനം നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുടുംബം ഗുരുവായൂരിലേയ്ക്ക് എത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ശേഷം റോഡ് മാർഗമാണ് സംഘം ശ്രീവൽസത്തിലെത്തിയത്.

ശ്രീവൽസം അതിഥിമന്ദിരത്തിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു. ചെയർമാൻ ഡോ.വി.കെ.വിജയൻ പൊന്നാടയണിയിച്ചു. തുടർന്ന് ദേവസ്വം ഭരണസാരഥികൾക്കൊപ്പം ആനന്ദും രാധികയും ക്ഷേത്രത്തിലെത്തി ദർശനം നടത്തി. സോപാനത്തിന് മുന്നിൽ നിന്നാണ് ഗുരുവായൂരപ്പനെ തൊഴുതത്. ആനന്ദ് ഭണ്ഡാരത്തിൽ കാണിക്കയർപ്പിച്ചു.

ശേഷം, കൊടിമരച്ചുവട്ടിൽ വെച്ച് ഭഗവാന്റെ പ്രസാദ കിറ്റ് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ആനന്ദിനും രാധികയ്ക്കും നൽകി. ദേവസ്വം ഉപഹാരമായി മ്യൂറൽ പെയിന്റിങ്ങും ഇരുവർക്കുമായി സമ്മാനിച്ചു. തുടർന്ന് ഗുരുവായൂരപ്പന്റെ ഗജവീരൻമാരുടെ താവളമായ പുന്നത്തൂർ ആനക്കോട്ടയും സംഘം സന്ദർശിച്ചാണ് മടങ്ങിയത്. കൊമ്പൻ ഇന്ദ്രസെന്നിന് ആനന്ദും രാധികാ മർച്ചന്റും പഴം നൽകി. ജനുവരി 19 വ്യാഴാഴ്ച മുംബെയിലായിരുന്നു ആനന്ദിന്റെയും രാധിക മർച്ചന്റിന്റെയും വിവാഹനിശ്ചയം നടന്നത്.

Exit mobile version