കൊല്ലം: ജോലിക്കൂലി ചോദിച്ചതിന്റെ പേരിൽ യുവാവിനെ ഭാര്യയുടെ കൺമുൻപിലിട്ട് തല്ലിചതച്ചതായി പരാതി. കൊട്ടാരക്കരയിലാണ് ദാരുണ സംഭവം. വെട്ടക്കവല സ്വദേശി വിജയകുമാർ ആണ് മർദ്ദനത്തിന് ഇരയായത്. സാരമായി പരിക്കേറ്റ വിജയകുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്.
മുട്ടവിള സ്വദേശിയായ കോണ്ട്രാക്ടർ തങ്കപ്പൻപിള്ളയുടെ കീഴിലാണ് വിജയകുമാർ മേസ്തിരിപ്പണി ചെയ്തു വന്നിരുന്നത്. മകൾക്ക് അസുഖം ബാധിച്ചതോടെ രണ്ട് ദിവസം ജോലിക്ക് എത്താൻ വിജയകുമാറിന് സാധിച്ചില്ല. തുടർന്ന് മുൻ ദിവസങ്ങളിലെ കൂലി വാങ്ങാൻ ഭാര്യക്കൊപ്പം കോൺട്രാക്ടറുടെ വീട്ടിലെത്തിയപ്പോൾ വാക്ക് തർക്കമുണ്ടായി.
ഇതിൽ പ്രകോപിതനായ തങ്കപ്പൻപിള്ള വിജയകുമാറിനെ മർദ്ദിക്കുകയായിരുന്നു. പട്ടിക കൊണ്ട് മുഖത്തടിച്ചതായും മുറിയിൽ പൂട്ടിയിട്ട് മൃഗീയമായി മർദ്ദിച്ചതായും വിജയകുമാർ ആരോപിച്ചു. വിജയകുമാറിന്റേയും ഭാര്യയുടെയും നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയാണ് തങ്കപ്പൻപിള്ളയെ തടഞ്ഞ് വിജയകുമാറിനെ രക്ഷിച്ചത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിജയകുമാറിന്റെ പരാതിയിൽ കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post