കേട്ടാലറയ്ക്കുന്ന വാക്കുകൾ അശ്ലീല നോട്ടം! വയറ്റിൽ തുടരെ ചവിട്ടി, മുടിയിൽ പിടിച്ച് വലിച്ചിഴച്ചു, ആരും തടഞ്ഞില്ല; സദാചാര ഗുണ്ടാസംഘത്തിന്റെ ക്രൂരത ഓർത്ത് വിദ്യാർത്ഥിനി

കോട്ടയം: അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലായ സുഹൃത്തുക്കളെ കാണാൻ സ്‌കൂട്ടറിൽ നഗരത്തിലെത്തിയ, സിഎംഎസ് കോളേജിലെ ബിരുദ വിദ്യാർഥിനിയ്ക്കും സുഹൃത്തിനും നേരെ സദാചാര ഗുണ്ടാസംഘത്തിന്റെ ആക്രമണം. തിരുനക്കരയിലെ സ്വകാര്യ ആശുപത്രിക്കു സമീപമുള്ള തട്ടുകടയിൽ വെച്ചായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണം തുടങ്ങിയത്.

വിദ്യാർത്ഥിനിയും സുഹൃത്തും തട്ടുകടയിൽ കയറി ഭക്ഷണം കഴിക്കുമ്പോൾ അശ്ലീലം പറയുകയും ലൈംഗിക അംഗവിക്ഷേപം നടത്തി. ശേഷം, തട്ടുകടയുടെ പുറത്തുവച്ചും പെൺകുട്ടിയെ അശ്ലീലം പറഞ്ഞും അസഭ്യം പറഞ്ഞും അധിക്ഷേപിച്ചു. ഇതോടെ പെൺകുട്ടി പ്രതികരിച്ചു. ഇവിടെ നിന്ന് ആശുപത്രിയിലേക്കു പോകുമ്പോൾ കാറിൽ പിന്തുടർന്നെത്തിയ സംഘം സെൻട്രൽ ജംക്ഷനിൽ സ്‌കൂട്ടർ തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്.

സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി. വേളൂർ പ്രിമിയർ ഭാഗത്ത് വേളൂത്തറ വീട്ടിൽ മുഹമ്മദ് അസ്ലം (29), മാണിക്കുന്നം ഭാഗത്ത് തൗഫീഖ് മഹൽ വീട്ടിൽ അനസ് അഷ്‌കർ (22), കുമ്മനം പൊന്മല ഭാഗത്ത് ക്രസന്റ് വില്ല വീട്ടിൽ ഷബീർ (32) എന്നിവരാണ് അറസ്റ്റിലായത്.

‘കേട്ടാൽ അറയ്ക്കുന്ന വാക്കുകളും അശ്ലീല നോട്ടവുമാണു ഞാൻ നേരിട്ടത്. പിന്തുടർന്ന് ആക്രമിച്ചു. മുഖത്തടിച്ചു; മുടിയിൽ പിടിച്ച് വലിച്ചിഴച്ചു. നിലത്തു വീഴ്ത്തി വയറ്റത്തു തുടരെ ചവിട്ടി. സുഹൃത്തിനെയും തല്ലി. ആരും തടഞ്ഞില്ല’ വിദ്യാർത്ഥിനി നിറകണ്ണുകളോടെ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ വിദ്യാർത്ഥിനിയും സുഹൃത്തും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Exit mobile version