റോഡില്‍ കിടന്ന് കിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ചുനല്‍കി; മാതൃകയായി ഓട്ടോറിക്ഷാ ഡ്രൈവര്‍

പേഴ്‌സിനുള്ളില്‍ ഉണ്ടായിരുന്ന ആശുപത്രിയുടെ ഒപി ടിക്കറ്റ് വഴി ആശുപത്രിയില്‍ വിളിച്ച് ഉടമയുടെ നമ്പര്‍ വാങ്ങി.

മാന്നാര്‍: റോഡില്‍ കിടന്ന് കിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ചു നല്‍കി സമൂഹത്തിന് മാതൃകയായി ഓട്ടോറിക്ഷാ ഡ്രൈവര്‍. മാന്നാര്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുരട്ടിശ്ശേരി പുത്തൂര്‍ വീട്ടില്‍ നൗഫലാണ് യാത്രയ്ക്കിടെ കളഞ്ഞുകിട്ടിയ പേഴ്‌സ് സ്വന്തമാക്കാതെ ഉടമയ്ക്ക് തിരിച്ചുനല്‍കിയത്.

മാന്നാര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്ത് വെച്ചാണ് നൗഫലിന് റോഡില്‍ കിടന്ന് 10,500 രൂപയും എടിഎം കാര്‍ഡുകളും മറ്റ് വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് കിട്ടിയത്. പേഴ്‌സ് കിട്ടിയ ഉടനെ തന്നെ നൗഫല്‍ അത് മാന്നാര്‍ പോലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.

also read: വിവാഹാഭ്യർത്ഥന നിരസിച്ചു; ഗവേഷണ വിദ്യാർത്ഥി സ്വയം തീകൊളുത്തി വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ചു! ഇരുവരും ആശുപത്രിയിൽ, യുവാവിന്റെ നില ഗുരുതരം

പേഴ്‌സിനുള്ളില്‍ ഉണ്ടായിരുന്ന ആശുപത്രിയുടെ ഒപി ടിക്കറ്റ് വഴി ആശുപത്രിയില്‍ വിളിച്ച് ഉടമയുടെ നമ്പര്‍ വാങ്ങി. മാന്നാര്‍ പോലിസ് ഉടമയെ വിളിച്ചു വിവരം അറിയിച്ചു. പാണ്ടനാട് തോണ്ടുപള്ളത്ത് ജോണ്‍സണ്‍ എന്നയാളുടെ പേഴ്‌സ് ആയിരുന്നു നൗഫലിന് റോഡില്‍ നിന്ന് കിട്ടിയത്. പോലിസ് ഫോണ്‍ വിളിച്ചു പറയുമ്പോള്‍ ആണ് പേഴ്‌സ് കളഞ്ഞു പോയ വിവരം ജോണ്‍സണ്‍ അറിയുന്നത്.

തുടര്‍ന്ന് ജോണ്‍സണ്‍ മാന്നാര്‍ പോലിസ് സ്റ്റേഷനില്‍ എത്തുകയും പൊലിസ് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ജോസ് മാത്യു, സിവില്‍ പോലിസ് ഓഫീസര്‍ പ്രദീപ് എന്നിവരുടെ സാന്നിധ്യത്തില്‍ പേഴ്‌സ് നൗഫല്‍ ജോണ്‍സണ് കൈമാറി. മാന്നാര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യു ഓട്ടോ റിക്ഷാ ഡ്രൈവറെ അഭിനന്ദിച്ചു.

Exit mobile version