600 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണം: മുന്നിട്ടിറങ്ങി മുസ്ലിം സമുദായാംഗങ്ങള്‍

കണ്ണൂര്‍: മതസൗഹാര്‍ദ്ദത്തിന്റെ മറ്റൊരു ഉദാഹരണമായി കണ്ണൂരിലെ ചെങ്ങളായി പഞ്ചായത്ത്. തേര്‍ളായി ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ആറു നൂറ്റാണ്ടോളം പഴക്കം ചെന്ന ശിവക്ഷേത്രം നവീകരിക്കാന്‍ സഹായവുമായി എത്തിയിരിക്കുകയാണ് സമീപത്തെ മുസ്ലിം സമുദായാംഗങ്ങള്‍.

600 വര്‍ഷത്തോളം പഴക്കം ചെന്ന ലാവില്‍ ശിവക്ഷേത്രം വര്‍ഷങ്ങളായി തകര്‍ന്ന അവസ്ഥയിലാണുള്ളത്. നിത്യപൂജ നടത്തുന്നതിനുള്ള വരുമാനം പോലും കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്ന് ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കി.

‘140 കുടുംബങ്ങളുള്ള ദ്വീപില്‍ ആകെ മൂന്ന് ഹിന്ദു കുടുംബങ്ങളാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഒരുപാട് ഭക്തരൊന്നും ക്ഷേത്രത്തിലേക്ക് സ്ഥിരമായി വരാറില്ല’ഭാരവാഹികളിലൊരാളായ വി എം ഗിരീഷ് പറഞ്ഞു.

‘ദ്വീപിന് പുറത്തുള്ള ഭക്തരും സന്ദര്‍ശനത്തിനെത്തിയാല്‍ മാത്രമേ ക്ഷേത്രത്തിന് വരുമാനം ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ഇരിക്കൂര്‍ നിയോജക മണ്ഡലത്തിന്റെ ടൂറിസം വികസന പദ്ധതികളില്‍ ക്ഷേത്രത്തെ ഉള്‍പ്പെടുത്തും’ എന്നാണ് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി എം മോഹനന്‍ പറഞ്ഞത്. ടൂറിസം പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാല്‍ ക്ഷേത്രത്തിന്റെ അവസ്ഥ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിന്റെ നടത്തിപ്പിനാവശ്യമായ പണം ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് തന്നെ 30 ലക്ഷത്തോളം രൂപ ആവശ്യമായി വരുമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. പുനരുദ്ധാരണത്തിന് ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് സമീപത്തെ മുസ്ലീം കുടുംബങ്ങള്‍ സഹായഹസ്തങ്ങളുമായി എത്തിയത്.

Read also:ചരിത്രജയം നേടി സൗദി അറേബ്യ: മെസ്സിപ്പടയെ വിറപ്പിച്ചത് 2 ഗോളിന്

‘ക്ഷേത്രത്തിലേക്കുള്ള വഴി ആകെ കാടു മൂടിയ അവസ്ഥയിലായിരുന്നു. തേര്‍ളായി മുസ്ലീം ലീഗ് കമ്മിറ്റിയുടെയും 15-ഓളം കുടുംബങ്ങളുടെയും സഹായത്തോടെ റോഡ് വൃത്തിയാക്കിയിരുന്നു. റോഡ് വീതി കൂട്ടുന്നതിനായി ചില കുടുംബങ്ങള്‍ അവരുടെ ഭൂമി വിട്ടു നല്‍കിയിട്ടുമുണ്ട്.

വാര്‍ഡ് അംഗവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ഇരിക്കൂര്‍ മണ്ഡലം സെക്രട്ടറിയുമായ മൂസന്‍കുട്ടി തേര്‍ളായി പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ക്ഷേത്ര പുനരുദ്ധാരണത്തില്‍ ഭാഗമാകാന്‍ നിര്‍ദേശം നല്‍കിയത്. അദ്ദേഹം ക്ഷേത്രം സന്ദര്‍ശിക്കുമെന്നും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷേത്ര അധികൃതര്‍ക്ക് എല്ലാ വിധ സഹായങ്ങളും പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ഉറപ്പാക്കുമെന്നും മൂസന്‍കുട്ടി വ്യക്തമാക്കി.

Exit mobile version