ചതിക്കുഴിയില്‍ വീഴരുതേ…! മാസം 30000 രൂപ ശമ്പളം, പെന്‍സില്‍ പാക്കിംഗ് ജോലി വാഗ്ദാനം ചെയ്ത് സോഷ്യല്‍മീഡിയയില്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവം

പല പേരുകളില്‍ വിവിധ സാമൂഹിക മാധ്യമങ്ങള്‍ വഴിയും സ്വന്തമായി വ്യാജ വെബ്‌സൈറ്റുകള്‍ ഉണ്ടാക്കിയുമാണ് ഇവര്‍ ഇരകളെ തേടുന്നത്.

തിരുവനന്തപുരം: പ്രതിമാസം 30000 രൂപ ശമ്പളത്തില്‍ പെന്‍സില്‍ പാക്കിംഗ് ജോലി വാഗ്ദാനം ചെയ്ത് സോഷ്യല്‍മീഡിയയില്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവം. വഞ്ചിതരാകരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍.

പല പേരുകളില്‍ വിവിധ സാമൂഹിക മാധ്യമങ്ങള്‍ വഴിയും സ്വന്തമായി വ്യാജ വെബ്‌സൈറ്റുകള്‍ ഉണ്ടാക്കിയുമാണ് ഇവര്‍ ഇരകളെ തേടുന്നത്. പണവും വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് രേഖകളും മറ്റ് രേഖകളും കൈക്കലാക്കുകയുമാണ് ഇത്തരക്കാരുടെ ലക്ഷ്യം.

ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ നടരാജ പെന്‍സിലുകളുടെ പാക്കിംഗ് ജോലികളാണ് സംഘം വാഗ്ദാനം ചെയ്യുന്നത്. പലപ്പോഴും ഹാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടുകളില്‍ നിന്ന് ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വഴിയാണ് ജോലി വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങള്‍ കൂടുതലായും പ്രചരിക്കുന്നത്.

ചിലര്‍ ഇത് വ്യാജമാണെന്ന് മനസ്സിലാക്കി ഒഴിവാക്കുമെങ്കിലും മറ്റ് ചിലര്‍ ഈ കെണികളില്‍ വീഴുന്നുവെന്നതാണ് സത്യം. വാട്ട്‌സാപ്പ് വഴി ബന്ധപ്പെടാനാണ് പരസ്യങ്ങളില്‍ തട്ടിപ്പ് സംഘം ആവശ്യപ്പെടുക. മെസേജ് അയച്ചാല്‍ ഇവര്‍ മുന്‍കൂട്ടി തയ്യാറാക്കിയ സന്ദേശം തിരിച്ചയക്കും. ഒരു ദിവസം 10 എണ്ണം വീതമുള്ള 12 ബോക്‌സുകള്‍ ആണ് പാക്ക് ചെയ്യേണ്ടത് എന്ന് ഇവര്‍ പറയുന്നു.

also read: കേരളത്തിന് അഭിമാനം…! ലോകകപ്പ് സ്റ്റേഡിയത്തിന്റെ കവാടത്തില്‍ മലയാളത്തിലും ‘നന്ദി’ എഴുതി ഖത്തറിന്റെ സ്‌നേഹവായ്പ്

ഇങ്ങനെ ബന്ധപ്പെടുന്നവര്‍ക്ക് രജിസ്‌ട്രേഷനായി ആധാര്‍ കാര്‍ഡ്, പന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സംഘം ആവശ്യപ്പെടും. വിശ്വാസ്യത പിടിച്ചുപറ്റാന്‍ കമ്പനിയുടെ മാനേജര്‍ എന്ന പേരില്‍ പരിചയപ്പെടുത്തുന്ന ആള്‍ തന്റെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ കോപ്പികള്‍ വാട്ട്‌സാപ്പില്‍ അയക്കും.

ഇത് നല്‍കി കഴിഞ്ഞാല്‍ 750 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ആയി ഇവര്‍ ആവശ്യപ്പെടും. രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ അഡ്വാന്‍സ് ആയി 10,000 രൂപ നല്‍കുമെന്നും പാക്കിംഗിന് വേണ്ടിയുള്ള സാധനങ്ങള്‍ കൊറിയര്‍ ആയി അടുത്ത ദിവസം അയക്കുമെന്നും അറിയിക്കും. എന്നാല്‍, രജിസ്‌ട്രേഷന്‍ തുക ഇനത്തില്‍ 750 രൂപ ലഭിക്കുന്നതോടെ പിന്നീട് സംഘം മെസ്സേജുകള്‍ക്ക് മറുപടി നല്‍കാതെ മുങ്ങുകയാണ് പതിവ്.

അതേസമയം, ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെബ്‌സൈറ്റില്‍ തങ്ങള്‍ പൂര്‍ണമായും യന്ത്ര സഹായത്തോടെയാണ് ഉത്പാദനവും പാക്കിംഗും ചെയ്യുന്നതെന്നും രാജ്യത്തുടനീളം സമൂഹിക മധ്യമങ്ങള്‍ വഴി ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ തൊഴില്‍ അവസരങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version