ലോകകപ്പ് കാണണം: 23 ലക്ഷം മുടക്കി വീടും സ്ഥലവും വാങ്ങി കൊച്ചിയിലെ യുവാക്കള്‍

കൊച്ചി: ലോകത്തിന്റെ കണ്ണു കാതുമെല്ലാം ഫുട്ബോള്‍ മാമാങ്കത്തിനായി കാതോര്‍ത്തിരിക്കുകയാണ്. ലോകത്തിന്റെ വിവിധയിടങ്ങില്‍ പലതരത്തിലുമുള്ള ആഘോഷങ്ങളാണ് ഈ ദിനങ്ങളില്‍ ഒരുങ്ങുന്നത്. ഫാന്‍സ് ഗ്രൂപ്പുകാര്‍ വിവിധ ആഘോഷങ്ങളാണ് നടത്തുന്നത്. അതിനിടെ കൊച്ചിയില്‍ നിന്നുള്ള ഒരു കൂട്ടം യുവാക്കള്‍ വ്യത്യസ്തരായിരിക്കുകയാണ്. ലോകകപ്പ് കാണാന്‍ ലക്ഷങ്ങള്‍ മുടക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാര്‍.

മുടങ്ങാതെ എല്ലാവര്‍ക്കും ലോകകപ്പ് കാണണം. അതിനായി മൂന്ന് സെന്റ് സ്ഥലവും ഒരു വീടും വാങ്ങിയിരിക്കുകയാണ് കൊച്ചി കങ്ങരപ്പടിയിലെ ഫുട്ബോള്‍ ആരാധകര്‍. 17 പേര്‍ ചേര്‍ന്നാണ് വീടും സ്ഥലവും 23 ലക്ഷം രൂപ കൊടുത്ത് സ്വന്തമാക്കിയത്. വേള്‍ഡ് കപ്പ് കഴിഞ്ഞാലും വീട് പൊളിച്ചുകളഞ്ഞാലും ഒരിടം സ്പോര്‍ട്സിന് വേണ്ടി തന്നെ നിലനിര്‍ത്താനാണ് ഈ സംഘത്തിന്റെ തീരുമാനം.

പന്തുകളിയുടെ എല്ലാ ആവേശങ്ങളും ഉള്‍ക്കൊണ്ട് ലോകകപ്പ് കാണാന്‍ ഇവര്‍ക്ക് സ്ഥിരമായി ഒരിടമില്ലായിരുന്നു. പലപ്പോഴും പൊതുസ്ഥലത്ത് ഷെഡും മറ്റും കെട്ടി, അയല്‍പക്കത്ത് നിന്ന് വൈദ്യുതിയും വാങ്ങിയായിരുന്നു കളി കണ്ടിരുന്നത്. കുട്ടികള്‍ മുതല്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ ഈ കൂട്ടായ്മയിലുണ്ട്.

Read Also: മറക്കാന്‍ പാടില്ല! സിനിമ വ്യവസായം തകര്‍ന്ന കാലത്ത് രക്ഷപ്പെടുത്തിയത് ഷക്കീല: പിന്തുണച്ച് ശാരദക്കുട്ടി

അങ്ങനെ ഇത്തവണത്തെ വേള്‍ഡ് കപ്പിന് കര്‍ട്ടനുയര്‍ന്ന് തുടങ്ങിയപ്പോഴും ആവേശം ഒട്ടും കുറഞ്ഞില്ല. ആ സമയത്തായിരുന്നു പ്രദേശത്ത് ഒരു കൊച്ചുവീടും മൂന്ന് സെന്റ് സ്ഥലവും വില്‍ക്കാനുണ്ടെന്ന് അറിഞ്ഞത്. എന്നാല്‍ കളി കാണുന്നത് അവിടെ വച്ചാകാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് 17 പേര്‍ കൂടി തുല്യമായി ഷെയര്‍ എടുത്ത് വീടും സ്ഥലവും ഫുട്ബോള്‍ ഭ്രാന്തിനായി സ്വന്തമാക്കിയത്. 17 പേരുടെയും പേരിലാണ് രജിസ്ട്രേഷന്‍ നടന്നത്.

Exit mobile version