കഴുത്തറ്റം മണ്ണ്, ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടി: സുഷാന്തിന്റെ ജീവന്‍ രക്ഷിച്ചത അതിവേഗ രക്ഷാപ്രവര്‍ത്തനം; അഭിനന്ദിച്ച് മുഖ്യമന്ത്രി

കോട്ടയം: കോട്ടയത്ത് മണ്ണിടിഞ്ഞു അപകടത്തില്‍ പെട്ട അതിഥി തൊഴിലാളിയുടെ ജീവന്‍ അതിസാഹസികമായി രക്ഷിച്ചവര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യം മണ്ണിടിഞ്ഞ് അപകടത്തില്‍ പെട്ട സുഷാന്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണപ്പോള്‍ നടത്തിയ കൃത്യമായ ഇടപെടലാണ് ജീവന്‍ രക്ഷിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി.

സുഷാന്ത് കൂടുതല്‍ ആഴത്തിലേക്ക് പോയപ്പോള്‍ നിമിഷ നേരത്തിനുള്ളില്‍ തല ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്ത് ശ്വാസതടസം നേരിടുന്നത് ഒഴിവാക്കുകയും, പിന്നീട് മണ്ണിടിഞ്ഞ് വീഴാതിരിക്കാന്‍ മുകള്‍ഭാഗത്ത് കവചം തീര്‍ത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്ത ഫയര്‍ഫോഴ്സിനും പോലീസിനും ഒപ്പം നിന്ന നാട്ടുകാര്‍ക്കും സ്‌നേഹപൂര്‍വം അഭിനന്ദനം അറിയിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കോട്ടയം മറിയപ്പള്ളി കാവനാല്‍കടവില്‍ മണ്ണിടിഞ്ഞു അപകടത്തില്‍ പെട്ട അതിഥി തൊഴിലാളി സുഷാന്തിനെ രണ്ടു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഒരു വീടിന്റെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് സുഷാന്ത് കൂടുതല്‍ ആഴത്തിലേക്ക് പോകുകയായിരുന്നു.

Read Also: ദിവസവും 10 ലിറ്റര്‍ പാല്‍, 1,200 രൂപയുടെ പച്ചക്കറി: വൈറലായി 72 അംഗങ്ങളുള്ള സന്തുഷ്ട കുടുംബം

നിമിഷ നേരത്തിനുള്ളില്‍ തല ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്ത് സുശാന്തിന് ശ്വാസതടസം നേരിടുന്നത് ഒഴിവാക്കുകയും, പിന്നീട് മണ്ണിടിഞ്ഞ് വീഴാതിരിക്കാന്‍ മുകള്‍ഭാഗത്ത് കവചം തീര്‍ത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയുമാണുണ്ടായത്. ഫയര്‍ഫോഴ്സും പോലീസും, നാട്ടുകാരും ചേര്‍ന്ന സംയുക്തമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സുഷാന്തിനെ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഈ ശ്രമകരമായ ദൗത്യത്തിന് മുന്നില്‍ നിന്ന സേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും സ്‌നേഹപൂര്‍വ്വം അഭിനന്ദിക്കുന്നെന്ന് മുഖ്യമന്ത്രി കുറിച്ചു.

അതേസമയം ബംഗാള്‍ സ്വദേശി സുഷാന്ത് രാവിലെ 9.30ഓടെയാണ് ഒരു വീടിന്റെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. കഴുത്തറ്റം മണ്ണ് മൂടിയ അവസ്ഥയില്‍ ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടിയാണ് സുഷാന്ത് മണ്ണിനടിയില്‍ കഴിഞ്ഞത്. രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വലിയ പരിക്കുകള്‍ ഇല്ലാതെയാണ് സുഷാന്തിനെ പുറത്തെടുത്തത്.

Exit mobile version