ഇനി സ്‌ക്കൂളില്‍ വിശന്നിരിക്കേണ്ട…! പ്രഭാത ഭക്ഷണം കഴിക്കാതെയെത്തുന്ന കുട്ടികള്‍ക്ക് ആഹാരം നല്‍കും

സ്‌കൂളുകളിലെ പ്രതിസന്ധിയിലായ ഉച്ചഭക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഇടുക്കിയില്‍ 'ഒരുമയോടെ ഒരു മനസ്സായി' എന്ന പദ്ധതി ആവിഷ്‌കക്കരിച്ചത്.

ഇനിമുതല്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിശന്നിരുന്ന് പഠിക്കേണ്ട അവസ്ഥ വരില്ല, പ്രഭാത ഭക്ഷണം കഴിക്കാതെയെത്തുന്ന കുട്ടികള്‍ക്ക് ആഹാരം നല്‍കുന്ന ‘ഒരുമയോടെ ഒരു മനസ്സായി’ എന്ന പദ്ധതിക്ക് ഇടുക്കിയില്‍ ഔദ്യോഗിക തുടക്കമായി. പാമ്പാടുംപാറ സ്‌കൂളില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.

ജനകീയ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. സ്‌കൂളുകളിലെ പ്രതിസന്ധിയിലായ ഉച്ചഭക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഇടുക്കിയില്‍ ‘ഒരുമയോടെ ഒരു മനസ്സായി’ എന്ന പദ്ധതി ആവിഷ്‌കക്കരിച്ചത്.

ഒരോ ദിവസവും സ്‌കൂളില്‍ പല കുട്ടികളുടെ ജന്മദിനം ഉണ്ടാകും. അതുപോലെ അധ്യാപക അനധ്യാപകരുടെും രക്ഷകര്‍ത്താക്കളുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും ജന്മദിനമോ വിവാഹ വാര്‍ഷികമോ ഒക്കെ ഉണ്ടാകും. ഈ ദിവസങ്ങളില്‍ സ്‌കൂളിലെ കുട്ടികള്‍ക്കായി എന്തെങ്കിലും ഒരു വിഭവം സ്‌പോണ്‍സര്‍ ചെയ്യിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിന്റെ ചുവടു പിടിച്ചാണ് പ്രഭാത ഭക്ഷണവും നല്‍കാനുളള തീരുമാനവും എടുത്തത്. സാമ്പത്തിക പ്രതിസന്ധിയുള്ള വീടുകളില്‍ മാതാപിതാക്കള്‍ അതിരാവിലെ കൂലിപ്പണിക്കു പോകുമ്പോള്‍ ഭക്ഷണമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യം പല വീടുകളിലുമുണ്ട്. ഇങ്ങനെയുള്ള വീടുകളിലെ കുട്ടികള്‍ ഉച്ചവരെ പട്ടിണിയിരിക്കുന്നത് ഒഴിവാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

also read: തെരുവ് നായ്ക്കള്‍ കടിച്ച് വലിച്ച് ഭക്ഷിച്ച് ശേഷം ബാക്കിയുള്ള മാംസം മനുഷ്യര്‍ക്ക് വില്‍ക്കുന്നു; കട അടപ്പിച്ച് ആരോഗ്യ വകുപ്പ്

ഇടുക്കിയിലെ 462 സ്‌ക്കൂളുകളില്‍ തോട്ടം മേഖലയിലുള്ള 108 ഇടത്താണ് പ്രഭാത ഭക്ഷണം വേണ്ടത്. ഇതില്‍ 52 ഇടങ്ങളില്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഭക്ഷണം നല്‍കുന്നുണ്ട്. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അടുത്ത മാര്‍ച്ച് അവസാനം വരെ ഭക്ഷണത്തിനുള്ള സാധനങ്ങളെത്തിക്കാന്‍ ഇതിനോടകംതന്നെ ആളുകള്‍ തയ്യാറായിട്ടുണ്ട്.

അതേസമയം, മുരിക്കാട്ടുകുടി ട്രൈബല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ ലിന്‍സി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുടേയും പിടിഎയുടെയും സുമനസുകളുടെയും സഹായത്തോടെ സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുരിക്കാട്ടുകുടി, കോടാലിപ്പാറ, കണ്ണംപടി എന്നീ മൂന്ന് ഗ്രാമങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. അറുപത് ശതമാനം ആദിവാസി കുട്ടികളാണ് ഈ സ്‌കൂളില്‍. കുട്ടികളില്‍ പലരും പട്ടിണിയിലോ അര്‍ദ്ധപട്ടിണിയിലോ ആണെന്നറിഞ്ഞതോടെ ഉച്ചഭക്ഷണം ലഭിക്കാത്ത കുട്ടികള്‍ക്കും പ്രൈമറി ക്ലാസിലെ കുട്ടികള്‍ക്കും രാവിലെയും ഉച്ചയ്ക്കും ഭക്ഷണം നല്‍കാന്‍ സ്‌കൂള്‍ തീരുമാനിക്കുകയായിരുന്നു.

Exit mobile version