വയനാട്: അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആണ്ടൂർ കരളിക്കുന്ന് സ്വദേശി അരുൺ കുമാറിന്റെയാണ് മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ദിവസം മുതൽ അരുണിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപം പിന്നീട് അരുണിന്റെ ബൈക്ക് ആണ് കണ്ടെടുത്തത്.
പിന്നാലെ ക്വാറികുളത്തിൽ ഫയർ ഫോഴ്സ് തെരച്ചിൽ നടത്തി. ജീവനൊടുക്കാൻ ശ്രമം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ശേഷം നടത്തിയ തെരച്ചിലിൽ കുളത്തിൽ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു അരുൺ കുമാർ. അമ്പലവയൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, വിതുരയ്ക്ക് സമീപം കല്ലാറിലെ വട്ടക്കയത്തിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് ഇന്ന് മൂന്ന് പേർ മരിച്ചു.
ഒഴുക്കിൽപ്പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി. ബീമാ പള്ളി സ്വദേശികളായ സഫാൻ, ഫിറോസ്, ജവാദ് എന്നിവരാണ് കല്ലാറിലുണ്ടായ അപകടത്തിൽ മരിച്ചത്. മരിച്ച ഫിറോസ് എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. പൊന്മുടിയിലേക്ക് വിനോദയാത്ര പോയതായിരുന്നു സംഘം. എന്നാൽ മണ്ണിടിച്ചിലിനെ തുടർന്ന് പൊന്മുടിയിലെ ടൂറിസം കേന്ദ്രം അടച്ചതിനെ തുടർന്ന് ഇവർ കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം കാണാനായി പോവുകയായിരുന്നു. ഇവിടെയാണ് അപകടം സംഭവിച്ചത്.
Discussion about this post