ഇടുക്കി: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ അഭിനന്ദിച്ച് ബിജെപി പ്രവർത്തകർ. ഇടുക്കി മൂലമറ്റത്ത് വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ് പുതുക്കിപണിയുന്നതിന് മന്ത്രിയുടെ ഓഫീസ് നടത്തിയ അടിയന്തര ഇടപെടലിന് പിന്നാലെയാണ് മന്ത്രിയെ അഭിനന്ദിച്ച് ബിജെപി പ്രവർത്തകർ ലഡു വിതരണം നടത്തി അഭിനന്ദനം അറിയിച്ചത്.
റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇവിടെ രണ്ട് തവണ സമരം നടത്തി രംഗത്ത് വന്നിരുന്നു. കൂടാതെ, തകർന്നു കിടക്കുന്ന റോഡിന്റെ ഫോട്ടോയും പത്രവാർത്തകളും സഹിതം മന്ത്രിക്ക് നിവേദനവും ബിജെപി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പും നൽകി. ഇതോടെ, വർഷങ്ങളായി തകർന്ന് കിടന്നിരുന്ന അശോക കവല മുതൽ മൂലമറ്റം വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികളും ആരംഭിച്ചു.
ഈ സന്തോഷമാണ് ബിജെപി പ്രവർത്തകർ ലഡു വിതരണം നടത്തി ആഘോഷിച്ചത്. റോഡിൻറെ ശോചനീയാവസ്ഥമൂലം ഗതാഗതം ദുർഘടമായ മൂലമറ്റം ബസ് സ്റ്റാൻഡിന്റെ മുൻവശത്തും സെന്റ് ജോർജ് ഫൊറോന പള്ളിയുടെ സമീപവും ടൈൽ വിരിക്കുന്നതിനും ബാക്കി ഭാഗത്തെ കുഴിയടയ്ക്കുന്നതിനുമാണ് നടപടിയായത്.
കുഴിയടയ്ക്കുന്ന ജോലി മഴ മാറിയ ശേഷം മാത്രമേയുണ്ടാവുകയുള്ളു എന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ റോഡ് നേരത്തെ തന്നെ കരാർ നൽകിയിരുന്നതായും ഈ ജോലികളാണ് നടക്കുന്നതെന്നും പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
Discussion about this post