പിറവം: അങ്കമാലി ഡയറീസ് ഉൾപ്പടെയുള്ള സിനിമകളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത യുവനടൻ ശരത് ചന്ദ്രനെ (37) കക്കാട്ടിലെ വീട്ടിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നോവാകുന്നു. പിറവം കക്കാട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് ശരത്.
കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദധം പൂർത്തിയാക്കിയ ശരത് സിനിമാ മോഹങ്ങളുമായി ഏറെ അലഞ്ഞിരുന്നു. തുടർന്ന് ഈയടുത്തായി ശരത് സിനിമാ രംഗത്ത് സജീവവുമായിരുന്നു. അങ്കമാലി ഡയറീസ്, കൂടെ, ഒരു മെക്സിക്കൻ അപാരത, സിഐഎ തുടങ്ങി ഏതാനും സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വൈറ്റിലയിൽ താമസിച്ചാണ് സിനിമകളുടെ ഭാഗമായത്. കഴിഞ്ഞ ആറ് മാസമായി കക്കാട്ടിലെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അവിവാഹിതനാണ്. വെള്ളിയാഴ്ച രാവിലെയാണ് ശരത്തിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കിടക്കയിൽ നിന്ന് ശരത് എഴുതിയ കത്ത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് കത്തിൽ സൂചനയുണ്ട്. ഈയടുത്തായി താരം കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായും കത്തിലുണ്ട്.
ALSO READ- യുവനടൻ ശരത് ചന്ദ്രൻ മരിച്ചനിലയിൽ; അങ്കമാലി ഡയറീസിലൂടെ പ്രശസ്തൻ; ഞെട്ടലിൽ സഹതാരങ്ങൾ
മരണത്തിന് കാരണമായത് വിഷം ഉള്ളിൽ ചെന്നാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നും സ്റ്റേഷൻ ഇൻസ്പെക്ടർ ഡിഎസ് ഇന്ദ്രരാജ് പറഞ്ഞു. ശരത്തിന്റെ പിതാവ് യുകെ ചന്ദ്രൻ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്നു. കുടുംബം കൊച്ചിയിൽ ക്വാർട്ടേഴ്സിലായിരുന്നു താമസം.
പിന്നീട് ചന്ദ്രൻ റിട്ടയർ ചെയ്ത ശേഷമാണ് കക്കാട്ടിലെ കുടുംബവീട്ടിലേക്ക് താമസം മാറ്റിയത്. ശരത്തിന്റെ സഹോദരൻ ശ്യാം ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ നിന്നും വീട്ടിലെത്തിച്ചു. സംസ്കാരം ശനിയാഴ്ച 2ഓടെ വീട്ടുവളപ്പിൽ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Discussion about this post