തിരുവനന്തപുരം: ബംഗാളിലെ യോഗാഗുരുവായ അജിത്ത് സർക്കാർ ഇന്ന് കേരളത്തിലെ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. കൊടുംദാരിദ്ര്യം അനുഭവിച്ചതോടെയാണ് അജിത്ത് താൻ അഭ്യസിച്ച യോഗയും വാരിക്കൂട്ടിയ പുരസ്കാരങ്ങളും മനസിൽ മണ്ണിട്ട് മൂടി കുടുംബസമേതം കേരളത്തിലേയ്ക്ക് എത്തിയത്.
ശേഷം, റോഡ്, കെട്ടിട നിർമ്മാണങ്ങൾക്ക് സിമന്റ് കുഴയ്ക്കുന്ന ജോലികൾ ചെയ്തു. ദിവസം 800 രൂപ കിട്ടും. പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ഈ മുപ്പത്തേഴുകാരൻ ഈ ജീവിതത്തിൽ സന്തോഷം കണ്ടെത്തുകയാണ് ഇപ്പോൾ. എങ്കിലും താത്പര്യമുള്ളവർക്ക് യോഗ പകരാൻ അജിത്ത് തയ്യാറാണ്.
11ാം വയസിലാണ് സഹോദരനിൽ നിന്ന് അജിത്ത് യോഗ പരിശീലനം നേടിയത്. ഇപ്പോൾ പാദഹസ്താസനം, വൃക്ഷാസനം, ത്രികോണാസനം, നടരാജാസനം, മേരുദണ്ഡാസനം, ധനുരാസനം തുടങ്ങിയ യോഗാഭ്യാസങ്ങളും സാഹസികത നിറഞ്ഞ ശരീരാഭ്യാസങ്ങളും നിഷ്പ്രയാസം അജിത്ത് ചെയ്യും. ഗ്രാമത്തിൽ നിരവധി സ്കൂളുകളിലെ യോഗ ഗുരുവായിരുന്നു.
ആറായിരം വിദ്യാർത്ഥികളെയാണ് ഇതുവരെ യോഗ പഠിപ്പിച്ചത്. എന്നാൽ, കാര്യമായ ഫീസൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് കൂലിപ്പണിക്ക് പോയെങ്കിലും മുന്നൂറ് രൂപയായിരുന്നു ദിവസക്കൂലി. മകൻ അർക്ക ജനിച്ചതോടെ ജീവിതച്ചെലവ് താങ്ങാൻ കഴിയാതെ വന്നു. ഒടുവിൽ മൂന്ന് വർഷം മുമ്പാണ് കേരളത്തിലെത്തിയത്. രണ്ട് വർഷം കട്ടപ്പനയിലായിരുന്നു ജോലി. ഇപ്പോൾ തിരുവനന്തപുരത്ത് പേട്ടയിലാണ് ജോലി നോക്കുന്നത്.
ഇവിടെ തന്നെയാണ് താമസവും. ഭാര്യ പാറുമിത മകനൊപ്പം നാട്ടിലാണ്. പേട്ട റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടനിർമ്മാണത്തിനിടെയുള്ള ഇടവേളയിൽ അജിത് കഴിഞ്ഞദിവസം വിവിധതരം യോഗാഭ്യാസങ്ങൾ കാണിച്ച് യാത്രക്കാരെ ആകർഷിച്ചിരുന്നു. എന്നും രാവിലെ ഒരു മണിക്കൂർ അജിത്ത് യോഗ ചെയ്യും. കൊൽക്കത്തയിൽ നടന്ന വിവിധ യോഗ മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. വിവിധ ദേശീയ മത്സരങ്ങളിൽ ബംഗാളിനെ പ്രതിനിധീകരിച്ച് അജിത്ത് പങ്കെടുത്തിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും നേടി.
Discussion about this post