സൈക്കിള്‍ വേണ്ട, പകരം ചികിത്സാ സഹായം മതി: ദേവികയുടെ കാരുണ്യ മനസ്സിനെ തേടിയെത്തിയത് 8 സൈക്കിളും ലാപ്‌ടോപ്പും അരലക്ഷം രൂപയും

ചേലക്കര: സമ്മാനത്തിന് പകരം ചികിത്സാ സഹായം മതിയെന്ന ദേവികയുടെ നന്മ മനസ്സിന് ലഭിച്ചത് കൈ നിറയെ സമ്മാനങ്ങളാണ്. പൈങ്കുളം പുത്തന്‍പുരയില്‍ രാജന്‍-ചിത്ര ദമ്പതിമാരുടെ മകള്‍ ദേവികയാണ് കാരുണ്യ മനസ്സുകൊണ്ട് ഹൃദയങ്ങള്‍ കീഴടക്കുന്നത്.

ചേലക്കര ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ദേവിക. സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ ദേവികയ്ക്ക് സൈക്കിള്‍ സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ സൈക്കിളിന് പകരം അച്ഛന്റെ കൂട്ടുകാരന്റെ ഭാര്യയുടെ അര്‍ബുദ ചികിത്സയ്ക്കായി പണം തരാമോയെന്നാണ് ദേവിക ചോദിച്ചത്.

ഇതോടെ കൈ നിറയെ സമ്മാനങ്ങളും എട്ട് സൈക്കിളുമാണ് ദേവികയെ തേടിയെത്തിയത്. റോയല്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷിഹാസ് ലാപ്‌ടോപ്പും സമ്മാനിച്ചു. ഒരു സൈക്കിള്‍ മാത്രം വാങ്ങിയശേഷം മറ്റുള്ളവ കാരുണ്യപ്രവൃത്തികള്‍ക്കായി നല്‍കി. സമ്മാനമായി ലഭിച്ച 50,500 രൂപ തുടര്‍ചികിത്സയ്ക്കായി അച്ഛന്റെ കൂട്ടുകാരന് കൈമാറി.

Exit mobile version