കണ്ണൂർ: മീശപിരിച്ച് മീശയ്ക്കുവേണ്ടി വാദിക്കുന്ന ഷൈജയാണ് ഇന്ന് നാട്ടിലെ താരം. ഇത് വെറുമൊരു മീശയല്ല… അഭിമാനത്തിന്റെ മീശ കൂടിയാണ് 34കാരിയായ ഷൈജയ്ക്ക്. മുഖത്തെ രോമവളർച്ചകാരണം മാനസികപ്രയാസമനുഭവിക്കുന്ന യുവതികൾക്ക് ആത്മവിശ്വാസം പകരുന്നതാണ് ഷൈജയുടെ നിലപാടും മുഖവും. കോളയാട് ചങ്ങലഗേറ്റിനടുത്ത് ലക്ഷംവീട് കോളനിയിൽ താമസിക്കുകയാണ്, വയലുംകര വീട്ടിൽ ഷൈജ.
‘ഭാര്യയായാൽ 25 ലക്ഷം രൂപ പ്രതിമാസം ശമ്പളം നൽകാം’ പ്രമുഖ വ്യവസായി തന്നെ ഓഫർ ഇതാണെന്ന് നടി നീതു ചന്ദ്ര
”മീശ വെക്കുന്നത് എന്റെ ഇഷ്ടമാണ്. ഞാൻ എന്റെ മീശയെ സ്നേഹിക്കുന്നു. അത് കളയാൻ ഇഷ്ടപ്പെടുന്നില്ല” ഉറച്ചശബ്ദത്തിൽ ഷൈജ പറയുന്നു. പത്താംക്ലാസ് വിദ്യാഭ്യാസമാണ് ഷൈജയ്ക്ക് ഉള്ളത്. 10 വർഷം മുമ്പ് പൊടിമീശ വന്നുതുടങ്ങിയപ്പോൾമുതൽ പലരും കളിയാക്കി. ”നാട്ടിൽ മീശക്കാരി ഷൈജയെന്നാണ് അറിയപ്പെടുന്നത്. അതിൽ യാതൊരു വിഷമവുമില്ല” -മീശപോലെ കട്ടിയുള്ള നിലപാടാണ് ഷൈജയ്ക്ക്. അതുകൊണ്ട് തന്നെ പരിഹാസങ്ങൾ പൂച്ചെണ്ടുകളായി മാറി.
സാമൂഹികമാധ്യമങ്ങളിലും ഷൈജയ്ക്ക് സ്ത്രീകളുടെയടക്കം വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ടിന്റെ പേരുപോലും ‘മീശക്കാരി’യെന്നാണ്. ഭർത്താവ് പാലക്കാട് സ്വദേശി ലക്ഷ്മണനും മകൾ 10-ാം ക്ലാസുകാരി അശ്വികയ്ക്കും ഷൈജ മീശവെക്കുന്നതിൽ എതിർപ്പില്ല. ‘നിന്റെ മീശ… നിന്റെ ഇഷ്ടം… ഞാനെന്തുപറയാനാണെ’ന്നാണ് ഇക്കാര്യത്തിൽ ഭർത്താവ് പറയുന്നത്.
ലക്ഷ്മണൻ വയറിങ് ജോലിചെയ്താണ് കുടുംബം പുലർത്തുന്നത്. ഷൈജ തിരുപ്പൂരിൽ കുറച്ചുകാലം ബനിയൻ കമ്പനിയിൽ ജോലിചെയ്തിരുന്നു. ”മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കുവേണ്ടിമാത്രം ജീവിക്കുമ്പോഴാണ് പെണ്ണുങ്ങൾ ദുർബലകളായിപ്പോകുന്നത്. സിനിമയിൽ താത്പര്യമുണ്ടോയെന്നന്വേഷിച്ച് രണ്ടുസംവിധായകർ വിളിച്ചിരുന്നു. കാണുന്നവർക്കെല്ലാം അറിയേണ്ടത് മീശ വിശേഷങ്ങളാണ്” -ഷൈജ പറയുന്നു.
Discussion about this post