കൊച്ചി: നഗരമധ്യത്തിൽ വെച്ച് സ്വയം കഴുത്തറുത്ത് മരിച്ച യുവാവിന്റെ പിതാവ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന വാദവുമായി രംഗത്ത്. മകൻ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും കഴുത്തറുത്ത് മരിച്ച ക്രിസ്റ്റഫറിന്റെ അച്ഛൻ സിറിൾ ഡിക്രൂസ് പ്രതികരിച്ചു.
ക്രിസ്റ്റഫർ സന്തോഷവാനായിരുന്നു. ക്രിസ്റ്റഫർ ആക്രമിച്ചു എന്ന് പോലീസ് പറയുന്ന സച്ചിൻ ക്രിസ്റ്റഫറിന്റെ ഉറ്റ സുഹൃത്ത് ആണ്. രക്തം കണ്ടാൽ തല കറങ്ങുന്ന മകൻ ഇക്കാര്യം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും സംഭവത്തക്കുറിച്ച് വിശദ അന്വേഷണം വേണമെന്നും സിറിൾ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വൈകുന്നേരമാണ് കൊച്ചി നഗരമധ്യത്തിൽ വെച്ച് ഫോർട്ട് കൊച്ചി സ്വദേശിയായ ക്രിസ്റ്റഫർ സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയത്. ദേശാഭിമാനി ജംഗ്ഷനിലെ മാർക്കറ്റിനു സമീപം പെറ്റ് ഷോപ്പിന് മുന്നിലെ പോസ്റ്റിനു ചുവട്ടിൽ വന്നിരുന്ന യുവാവ് നിരവധിപ്പേർ നോക്കിനിൽക്കെ കത്തിയെടുത്ത് കൈയിൽ മുറിവുണ്ടാക്കുകയും കഴുത്തു മുറിക്കുകയുമായിരുന്നു.
ഉടൻതന്നെ യുവാവ് കുഴഞ്ഞുവീണു. സമീപമുണ്ടായിരുന്നവർ അറിയിച്ചതിനെതുടർന്ന് പോലീസെത്തി യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. യുവാവ് കത്തി ഉപയോഗിച്ച് സ്വയം മുറിവേൽപ്പിക്കുന്നതും കഴുത്തറുക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ കലൂർ മാർക്കറ്റിനുസമീപത്തെ കടകളിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
സുഹൃത്തിനെ കഴുത്തറുത്ത് പരിക്കേൽപ്പിച്ചാണ് ക്രിസ്റ്റഫർ സ്വയം ക്തതിയെടുത്ത് മുറിവേൽപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. സുഹൃത്തായ സച്ചിൻ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post