കോട്ടയം: 10 സി ക്ലാസ് മുറിയുടെ വാതിൽക്കലെത്തി നിർത്താതെ കുരയ്ക്കുന്ന നായയുടെ ശബ്ദം കേട്ടാണ് ആർദ്രയും കുട്ടികളും വാതിൽക്കലെത്തി നോക്കിയത്. കണ്ടതാകട്ടെ വെളുത്ത നിറത്തിലുള്ള നായക്കുട്ടിയെയും. 4 ദിവസം മുൻപ് കാണാതെ പോയ തന്റെ അരുമ നായയായ പോപ്പിയാണ് തന്നെ തേടി എത്തിയതെന്ന് അറിഞ്ഞ ആർദ്ര പോപ്പിയെ ചേർത്തുപിടിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെ മണർകാട് ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് ഹൃദയം തൊടുന്ന നിമിഷങ്ങൾ അരങ്ങേറിയത്. കുറച്ചുദിവസം മുൻപാണ് പോപ്പിയെ അമയന്നൂർ കൊട്ടുവിരുത്തിയിൽ വീട്ടിൽനിന്ന് കാണാതായത്. പത്താംക്ലാസ് വിദ്യാർഥിനിയായ ആർദ്രയ്ക്കൊപ്പം രാവിലെ സ്കൂളിലേയ്ക്കുള്ള യാത്രയിൽ അമയന്നൂർ കവലയിലെ ബസ് സ്റ്റോപ്പ് വരെ പോപ്പിയും പുറകെയുണ്ടാകും.
ആർദ്ര ബസിൽ കയറിയാൽ പോപ്പി തിരികെ വീട്ടിലേയ്ക്കും പോകും. നാലുദിവസം മുൻപ് ഇത്തരത്തിൽ ഒപ്പംപോയ പോപ്പി തിരികെ വീട്ടിൽ ചെന്നില്ല. വൈകീട്ടായിട്ടും തങ്ങളുടെ അരുമനായയെ കാണാതായതിനാൽ വീട്ടുകാർ പരിഭ്രമിച്ചു.
അമ്മ അജിമോൾ ബിനോയിയും, അച്ഛൻ ബിനോയ് ജോസഫും നായയെ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് നാലാംദിവസം വിശന്നുവലഞ്ഞ് മണർകാട് ഇൻഫന്റ് ജീസസ് സ്കൂളിന്റെ പടികടന്ന് പോപ്പിയെത്തിയത്. ഇരുവരുടെയും നാല് നാളുകൾക്ക് ശേഷമുള്ള കണ്ടുമുട്ടലും സ്നേഹപ്രകടവും ചുറ്റുംകൂടിയവർ ഫോണിൽ പകർത്തി.
ആർദ്ര ഉടൻ തന്നെ അമ്മയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. നിമിഷ നേരംകൊണ്ട് അച്ഛൻ സ്കൂളിലെത്തി. ഓട്ടോയിൽ കയറ്റി പോപ്പിയെ വീട്ടിലെത്തിച്ചു. വീട്ടിൽ നിന്ന് നാല് കിലോമീറ്റർ ദൂരമുള്ള സ്കൂളിലേയ്ക്ക് പോപ്പി എങ്ങനെയെത്തിയെന്ന് ഇപ്പോഴും ആർദ്രയ്ക്ക് പിടികിട്ടിയിട്ടില്ല.
Discussion about this post