കൊല്ലം: ആര്യങ്കാവ് ചെക്പോസ്റ്റിൽ നിന്ന് 10,750 കിലോ പഴകിയ മത്സ്യം പിടികൂടി. ട്രോളിങ് നിരോധനത്തിന്റെ മറവിലാണ് സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം എത്തിക്കുന്നത്. പിടിച്ചെടുത്ത മത്സ്യം പൂപ്പൽ പിടിച്ചതും ചീഞ്ഞ് അളിഞ്ഞതുമായിരുന്നുവെന്ന് പരിശോധനയിൽ നിന്നും വ്യക്തമായി. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മത്സ്യങ്ങളുടെ പരിശോധനയിലാണ് പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തത്.
പിടിച്ചെടുത്തതിൽ ആറായിരം കിലോയിലധികവും ചൂര മത്സ്യമാണ്. വിവിധ വാഹനങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധന നടത്തിയിരുന്നു. രണ്ട് വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത മീനുകളിൽ നിന്ന് അസഹനീയ ദുർഗന്ധവും വമിക്കുന്നുണ്ടായിരുന്നു. പരിശോധനയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് ചോരയുടെ അംശമുണ്ടെന്ന് കാണിക്കാൻ ശ്രമം നടത്തിയതായും അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത സാമ്പിളുകൾ കൊച്ചിയിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിക്കുന്നു. തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ എന്നിവിടങ്ങളിൽ നിന്നാണ് മത്സ്യം എത്തിച്ചത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ മൊത്തവിൽപനയ്ക്കാണ് മത്സ്യം എത്തിച്ചതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post