സായ് പല്ലവി സിനിമകള്‍ കാണില്ല: നടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണ ക്യാമ്പയിന്‍

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും ഒരുപോലെയാണെന്ന നടി സായ് പല്ലവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നടിയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം.

സായ് പല്ലവിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമാണ് തീവ്ര വലതുപക്ഷ അക്കൗണ്ടുകളില്‍ നിറയുന്നത്. നടിയ്ക്ക് നേരെ വിദ്വേഷ പ്രചരണങ്ങള്‍ വലിയ രീതിയിലാണ് നടക്കുന്നത്.

കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ കൊല്ലപ്പെട്ടതിന്റെ കാരണം കാണിക്കുന്നുണ്ട്. പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയ സംഭവവും ഈ സിനിമയില്‍ ഉണ്ട്, രണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും സായി പല്ലവി പറഞ്ഞു. മതങ്ങളുടെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും സായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കശ്മീരി പണ്ഡിറ്റുകളെ മുസ്‌ലിങ്ങളുമായി എങ്ങനെ താരതമ്യം ചെയ്യാന്‍ സാധിച്ചു എന്നാണ് വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ച് വിടുന്നവരുടെ ചോദ്യം. സായ് പല്ലവിയുടെ കുടുംബത്തിന് നേരെയും ട്വിറ്ററില്‍ കനത്ത രീതിയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. #BoycottSaiPallavi എന്ന ഹാഷ് ടാഗിലാണ് തീവ്ര വലതുപക്ഷ അക്കൗണ്ടുകള്‍ വിദ്വേഷ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നത്.

റാണ ദഗ്ഗുബാട്ടി നായകനാകുന്ന വിരാടപര്‍വ്വം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.


അതേസമയം സായ് പല്ലവിയെ അനുകൂലിച്ച് കൊണ്ട് നിരവധി പേരും രംഗത്ത് എത്തിയിട്ടുണ്ട്. നിലപാട് തുറന്ന് പറയാന്‍ കാണിച്ചതിന് അഭിനന്ദനങ്ങള്‍ എന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്. വിരാടപര്‍വ്വത്തെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ഇത്തരം വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.


‘വെന്നെല്ല’ എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സലായിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ വേഷമിടുന്നത്. വേണു ഉഡുഗുളയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നന്ദിത ദാസ്, നവീന്‍ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജൂണ്‍ 17 ന് റിലീസ് ചെയ്യും.

Exit mobile version