തൃശ്ശൂർ: പല്ലുവേദനയ്ക്ക് വിദഗ്ധചികിത്സതേടി അട്ടപ്പാടിയിലെ കൂലിപ്പണിക്കാരിയായ റോസമ്മ തൃശ്ശൂരിലെ ഗവ. ഡെന്റൽ കോളേജിലെത്തിയത് 2019 ജനുവരി 14-നാണ്. എന്നാൽ, ചികിത്സയ്ക്കെത്താൻ അറിയിച്ചുകൊണ്ടുള്ള ഡെന്റൽ കോളേജിന്റെ കത്ത് ലഭിച്ചതാകട്ടെ മെയ് 9നും. വേദന മാറി ചികിത്സ നടത്തിയത് പോലും റോസമ്മ ഓർത്തത് തന്നെ ആശുപത്രിയിൽ നിന്ന് ലഭിച്ച കത്ത് കിട്ടിയപോഴാണ്.
കോവിഡ് കാരണം രണ്ടുകൊല്ലം പല്ലുചികിത്സ നിർത്തിവെച്ചിരുന്നതും ജീവനക്കാരില്ലാത്തതുമാണ് വൈകാൻ കാരണമെന്നാണ് സംഭവത്തിൽ ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്ന് നിർദേശിച്ചതനുസരിച്ചാണ് ഈ 58 വയസ്സുകാരി മൂന്നുവർഷംമുൻപ് തൃശ്ശൂർ ഗവ. ഡെന്റൽ കോളേജിലെത്തിയത്. പല്ലിന് പ്രശ്നമുണ്ടെന്നു കണ്ടെത്തിയ ഡോക്ടർമാർ റൂട്ട് കനാൽ ചികിത്സ നിർദേശിച്ചു.
വൈകാതെ ചികിത്സ നടത്താമെന്നും ആ വിവരം അറിയിക്കാമെന്നും പറഞ്ഞതിനെത്തുടർന്ന് സ്വന്തം വിലാസമെഴുതിയ തപാൽ കാർഡ് ആശുപത്രിയിൽ ഏൽപ്പിച്ച് റോസമ്മ മടങ്ങി. ആറുമാസം കാത്തിരുന്നു. മറുപടി വന്നില്ല.
പല്ലിന്റെ പ്രശ്നം ഇതിനിടെ കൂടി. പലരിൽനിന്നും വായ്പ വാങ്ങി റോസമ്മ സ്വകാര്യ ഡെന്റൽ ആശുപത്രിയിൽ റൂട്ട് കനാൽ ചികിത്സ നടത്തി. 10,000 രൂപയോളം ചെലവായി. തൃശ്ശൂർ ഡെന്റൽ കോളേജിന്റെ കാര്യം അവർ മറന്നു പോവുകയും ചെയ്തു. ശേഷം 3വർഷം കഴിഞ്ഞപ്പോഴാണ് ചികിത്സക്ക് എത്താൻ കത്ത് ലഭിച്ചത്.
Discussion about this post