നെടുമങ്ങാട്: ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിൽ പാമ്പിന്റെ തോൽ കണ്ടെത്തി. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിച്ച് വരുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോൽ കണ്ടത്തിയത്. നെടുമങ്ങാട് പൂവത്തുർ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയ തന്റെ മകൾക്കായി വാങ്ങിയ ഭക്ഷണ പൊതിയിലാണ് അവശിഷ്ടം കണ്ടത്. ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷമാണ് തോൽ കണ്ടത്.
നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മകൾ. സംഭവത്തിൽ പോലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും പരാതി നൽകിയതായി പ്രിയ പറഞ്ഞു. നെടുമങ്ങാട് നഗരസഭാ ആര്യോഗ്യ വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റി വിഭാഗവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ അവശിഷ്ടം പാമ്പിന്റെ തോലാണെന്ന് കണ്ടെത്തി.
ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തുകയും പിന്നാലെ ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. പാമ്പിന്റെ പുറം ഭാഗം പത്രക്കടലാസിൽ പറ്റിപിടിച്ച് ഇരിക്കുകയായിരുന്നു. അതേസമയം, ഹോട്ടലിന് ഫുഡ് സേഫ്റ്റി ലൈസൻസും നഗരസഭയുടെ ലൈസൻസുമുണ്ട്. ഹോട്ടൽ വൃത്തിയാക്കിയ ശേഷം നഗരസഭയുടെ അനുമതിയോടെ തുറന്ന് പ്രവർത്തിക്കാവു എന്ന നിർദ്ദേശം നൽകി.
Discussion about this post