തൃശ്ശൂർ: വിഷുക്കൈനീട്ട വിവാദത്തിന് പിന്നാലെ പരിഹാസവുമായി ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ആചാരം മാറി വാശിയിലേക്കാണ് കാര്യങ്ങൾ മാറുന്നതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. രാഷ്ട്രീയ ഇടപെടലുകൾ കാരണം വിഷു കഴിഞ്ഞാലും ജനങ്ങൾ കൈനീട്ടം ആവശ്യപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചു. ഇതിൽ നന്ദിയുണ്ടെന്നും സുരേഷ് ഗോപി പരിഹസിച്ചു.
കാറിലിരുന്ന് സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകുന്നതും പണം വാങ്ങിയശേഷം സ്ത്രീകൾ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നതുമടങ്ങിയ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സംഭവം വിവാദമായി. നിരവധിപേരാണ് സുരേഷ് ഗോപിയെ വിമർശിച്ച് രംഗത്തെത്തിയത്.
അതേസമയം, കുരുന്നുകൾക്ക് വിഷുക്കൈനീട്ടം നൽകിയത് രസിക്കാത്തത് ചൊറിയൻ മാക്രിക്കൂട്ടങ്ങൾക്കാണെന്നും നന്മ മനസ്സിലാക്കാൻ പറ്റാത്ത മാക്രിക്കൂട്ടങ്ങളോട് എന്തു പറയാനാണെന്നുമായിരുന്നു സുരേഷ്ഗോപി ഇതിനോട് കഴിഞ്ഞദിവസം പ്രതികരിച്ചത്. കഴിഞ്ഞ ദിവസം വിമർശനങ്ങൾക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞിരുന്നു.
ക്ഷേത്രത്തിലെത്തുന്നവർക്ക് നൽകാനായി മേൽശാന്തിമാർക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകിയതും നേരത്തെ വിവാദമായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് ഇടപെട്ട് ഇത്തരത്തിൽ പണം വാങ്ങുന്നത് വിലക്കുകയും ചെയ്തിരുന്നു.
Discussion about this post