കൊടുങ്ങല്ലൂർ: മലപ്പുറം വളാഞ്ചേരിയിൽനിന്ന് രണ്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ സംഭവം പരിസരവാസികളോടുള്ള 19കാരന്റെ പ്രതികാരമെന്ന് പോലീസ്. കുട്ടിയെ പോലീസ് കണ്ടെത്തി വീട്ടുകാർക്കൊപ്പം വിട്ടിരിക്കുകയാണ്. മതിലകം പോലീസാണ് യുവാവിനേയും കുട്ടിയേയും കണ്ടെത്തി വളാഞ്ചേരി പോലീസിന് കൈമാറിയത്.
ഏഴ് വയസുകാരനായ വിദ്യാർത്ഥിയെ ശ്രീനാരായണപുരം പൊരിബസാർ സ്വദേശി അമ്പലക്കുളത്ത് വീട്ടിൽ മുഹമ്മദ് ഷിനാസ്(19) ബൈക്കിൽ കടത്തി കൊണ്ടുപോവുകയായിരുന്നു. ഇയാൾ വളാഞ്ചേരിയിൽ താമസമാക്കിയിരുന്നു. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന ഫ്ലാറ്റിനു സമീപത്തെ വീട്ടിലായിരുന്നു ഇയാളുടെ വാസം. പരിസരവാസികളുടെ പരാതിയെത്തുടർന്ന് താമസസ്ഥലത്തുനിന്ന് ഒഴിവാക്കിയതിലുള്ള വിരോധം മൂലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിൽ നൽകിയിട്ടുള്ള മൊഴി.
കുട്ടിയെ കാണാതായതോടെ വീട്ടുകാർ വളാഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ കുട്ടിയെ സ്കൂട്ടറിൽ കയറ്റി എസ്എൻ പുരത്തെത്തുകയും പള്ളിയിൽ കിടന്നുറങ്ങുകയുമായിരുന്നു. ഇതിനിടയിൽ പരാതി ലഭിച്ച് അന്വേഷണം ആരംഭിച്ച പോലീസ് ഷിനാസിന്റെ സുഹൃത്തുക്കളുടെ വീട്ടിൽ അന്വേഷിച്ചിരുന്നു. പുലർച്ചെ ഷിനാസ് കുട്ടിയുമായി അഞ്ചങ്ങാടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ വീട്ടുകാർ തടഞ്ഞുവെച്ച് മതിലകം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി ഷിനാസിനെയും കുട്ടിയെയും കസ്റ്റഡിയിലെടുത്തു.
പിന്നീട് വളാഞ്ചേരി പോലീസെത്തി കുട്ടിയെ മാതാവിനും ബന്ധുക്കൾക്കും ഒപ്പം വിട്ടു. വളാഞ്ചേരി സിഐ കെജെ ജിനേഷും സംഘവും എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
Discussion about this post