ചട്ടിപ്പറമ്പ്: മലപ്പുറം പൊന്മള ഗ്രാമപ്പഞ്ചായത്തിലെ മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പിൽനിന്നും സ്വർണനാണയങ്ങൾ അടങ്ങിയ നിധി കണ്ടെത്തിയത് നാടിനാകെ ആശ്ചര്യമുണ്ടാക്കുന്നു. വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തെങ്ങിന് കുഴിയെടുക്കുന്നതിനിടെയാണ് കുടത്തിൽ കെട്ടിയ നിലയിൽ സ്വർണനാണയങ്ങൾ കണ്ടെത്തിയത്. പ്രദേശത്തെ തെക്കേമുറി കാർത്ത്യായനിയുടെ പുരയിടത്തിലാണ് നിധി കണ്ടെത്തിയത്. കാലിവളർത്തലും കൃഷിയും ഉപജീവനമാർഗമായി സ്വീകരിച്ച വിധവയായ കാർത്ത്യായനി ഒട്ടും വൈകാതെ തന്നെ നിധി പഞ്ചായത്ത് അധികൃതരെ ഏൽപ്പിച്ചതും നല്ല മാതൃകയായി.
നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന കാർത്ത്യായനിയും നിധി കണ്ടെത്തിയ ദരിദ്ര കുടുംബാംഗങ്ങളായ തൊഴിലുറപ്പ് പ്രവർത്തകർക്കും നിധി കണ്ട് അശേഷം കണ്ണു തള്ളിയില്ല. ‘ഇത് മ്മക്ക് ആരെയാച്ചാ ഏൽപ്പിക്കണം’, തങ്ങളുടേതല്ലാത്ത ആ സ്വത്തിൽ കൈവെയ്ക്കാതെ അവർ അധികൃതരുടെ അരികിലേക്ക് ഓടി.
നിധി കണ്ടെത്തുമ്പോൾ കാർത്ത്യായനിയും കുടുംബവും സ്ഥലത്തില്ലായിരുന്നു. അവർ വന്നയുടനെ തൊഴിലുറപ്പുപദ്ധതി തൊഴിലാളികൾ നിധി കുടുംബത്തിനു കൈമാറി. നിർധനകുടുംബത്തിൽപ്പെട്ട കാർത്ത്യായനിക്കും ധനത്തോട് മോഹം തോന്നിയില്ല. കാർത്ത്യായനിയും കുടുംബവും ഒട്ടും മടിച്ചുനിൽക്കാതെ പഞ്ചായത്തധികൃതരെയും മറ്റും അറിയിച്ച് നിയമപ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്കു കൈമാറുകയായിരുന്നു.
മൺകലത്തിനുള്ളിൽ ലോഹപ്പെട്ടിയിൽ അടച്ച നിലയിലായിരുന്ന നിധി. സ്വർണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് പെട്ടിയിലുള്ളത്. ശനിയാഴ്ച രാവിലെ കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, വൈസ് പ്രസിഡന്റ് കടക്കാടൻ ഷൗക്കത്തലി, അംഗങ്ങളായ കെ രാധ, സുബൈർ പള്ളിക്കര, കെടി അക്ബർ, മുൻ പഞ്ചായത്തംഗം കെ നാരായണൻകുട്ടി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് പോലീസ് സ്റ്റേഷനിലും വില്ലേജ് ഓഫീസിലും വിവരം അറിയിക്കുകയും ചെയ്തു.
അതേസമയം, ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നിയമനടപടികൾ പൂർത്തീകരിച്ചശേഷം ലോഹപ്പെട്ടിയുൾപ്പെടെയുള്ളവ കാർത്ത്യായനിയുടെ മകൻ പുഷ്പരാജും വില്ലേജ് ഓഫീസ് ജീവനക്കാരും ജില്ലാ സിവിൽസ്റ്റേഷനിലെ ട്രഷറിയിൽ ഏൽപ്പിച്ചു. ഇവ പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചു.
Discussion about this post