കൊല്ലം: സ്വകാര്യ ലാബിൽ ജീവനക്കാരിയെ കബളിപ്പിച്ച് പണം കവർന്നു. കരുനാഗപ്പള്ളിയിലാണ് പുതിയ രീതിയിൽ തട്ടിപ്പ് നടത്തിയിരിക്കുന്നത്. സ്ഥാപനം ഉടമയുടെ സുഹൃത്ത് എന്ന വ്യാജേന എത്തിയ ആളാണ് പണം വാങ്ങി കടന്നുകളഞ്ഞത്. ഇതിന് മുൻപും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇത്തരം മോഷണം നടന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനായി അന്വേഷണം തുടങ്ങി. വെളള ഷർട്ടും പാന്റ്സും ധരിച്ചയാൾ ഉച്ചയോടെയാണ് ലാബിലെത്തിയത്. സ്ഥാപനത്തിന്റെ ഉടമയും മാനേജറും ഇല്ലേയെന്ന് ജീവനക്കാരിയോട് ചോദ്യം. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോൾ മാനേജരെ ഫോണിൽ വിളിക്കുകയാണെന്ന് തോന്നുംവിധം അഭിനയിച്ച് ഫലിപ്പിച്ചു.
സംശയം തോന്നാത്ത വിധം ഫോൺ സംഭാഷണം ആയപ്പോൾ ജീവനക്കാരിയും വിശ്വസിച്ചതോടെയാണ് തട്ടിപ്പുകാരൻ പണവുമായി മുങ്ങിയത്. ജീവനക്കാരിക്ക് സ്ഥാപനം നടത്തുന്നവരുമായി ബന്ധമുളളയാളാണെന്ന് തോന്നി. തുടർന്ന് ജോസഫ് എന്നയാൾ പതിനേഴായിരം രൂപ നൽകുമെന്നും അതു വാങ്ങി വയ്ക്കണമെന്നും തട്ടിപ്പുകാരൻ പറഞ്ഞു.
പിന്നീടാണ് തന്ത്രപരമായി പണം വാങ്ങിയത്. പതിനേഴായിരം വാങ്ങി വയ്ക്കണമെന്നും ഇവിടെ നിന്ന് 8500 രൂപ വാങ്ങാൻ മാനേജർ പറഞ്ഞതായും ജീവനക്കാരിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ജീവനക്കാരി പണം കൊടുക്കുകയും ചെയ്തു. തട്ടിപ്പുകാരൻ പോയ ശേഷമാണ് ജീവനക്കാരി അജിതയ്ക്ക് സംശയം തോന്നിയത്. പണം കൊടുത്തകാര്യം മാനേജറെ വിളിച്ച് അറിയിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്.
Discussion about this post