മോഫിയ അനുഭവിച്ചത് ക്രൂര പീഡനം: ഭര്‍ത്താവ് സുഹൈല്‍ ഒന്നാം പ്രതി; ഭര്‍തൃമാതാപിതാക്കള്‍ രണ്ടും മൂന്നും പ്രതി, സിഐയുടെ പേരില്ലാതെ കുറ്റപത്രം

കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വിന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് സുഹൈല്‍, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എന്നിവരെ പ്രതിയാക്കി കുറ്റപത്രം. ഭര്‍തൃ വീട്ടില്‍ മോഫിയ അനുഭവിച്ചത് ക്രൂര പീഡനമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ ഭര്‍ത്താവ് സുഹൈലാണ് ഒന്നാം പ്രതി, സുഹൈലിന്റെ അമ്മ റുഖിയ കേസില്‍ രണ്ടാംപ്രതിയാണ് പിതാവ് യൂസഫ് മൂന്നാം പ്രതിയും. മോഫിയയെ സുഹൈല്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും ഈ മര്‍ദ്ദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പോലീസ് കണ്ടെത്തല്‍. പിതാവ് യൂസഫ് മര്‍ദ്ദനത്തിന് കൂട്ടുനിന്നു. ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എംപി ബി രാജീവാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സുഹൈലിന്റെ ക്രൂരമര്‍ദനമാണ് മോഫിയയുടെ ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മോഫിയ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയായെന്നും കുറ്റപത്രത്തിലുണ്ട്.

Read Also: ‘ഒറ്റ ആഗ്രഹമേയുള്ളൂ, ഒരു സ്മോള്‍ അടിച്ചോണ്ടിരിക്കുമ്പോള്‍ ചാവണം’: ജനാര്‍ദ്ദനന്‍

നിലവില്‍ സുഹൈല്‍ ജയിലിലാണ്. മാതാപിതാക്കള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 21നാണ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്. ഇതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചതോടെ കേസില്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയാണ് പോലീസിന്റെ ലക്ഷ്യം.

ഒന്നര മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയത്. നവംബര്‍ 23നാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വീണിനെ (21) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.

മോഫിയയുടെ ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നു. പരാതി നല്‍കാന്‍ എത്തിയപ്പോള്‍ സിഐ അപമാനിച്ചതായും അസഭ്യം പറഞ്ഞെന്നുമായിരുന്നു ആത്മഹത്യ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയത്.

മരണത്തിന് എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീണിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് മോഫിയയും സുഹൈലും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്യുകയായിരുന്നു.

Exit mobile version