കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതേസമയം, ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രസവാനന്തരമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് ലഭിക്കുന്ന സൂചന. എറണാകുളം നോർത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു.
കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് സാക്ഷികളിൽ ഒരാളായ ഈ യുവനടി ആത്മഹത്യാ ശ്രമം നടത്തിയത്. കൂറുമാറിയ ശേഷം സാക്ഷികളിൽ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക. സിനിമാ മേഖലയിൽ നിന്നുള്ള ഇരുപതിലേറെ സാക്ഷികളാണ് കൂറുമാറിയത്. ഇത് വിചാരണ വേളയിൽ കേസിന് തിരിച്ചടി നേരിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് നടി ആത്മഹത്യക്ക് ശ്രമിച്ചത്.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചായിരുന്നു സിനിമ താരങ്ങളിൽ നിന്ന് പോലീസ് ശേഖരിച്ച മൊഴി. എന്നാൽ കോടതിയിൽ എത്തിയപ്പോൾ ഇവർ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്സൽ സമയത്ത് നടിയും ദിലീപും തമ്മിലുണ്ടായ തർക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ് ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.
Discussion about this post