ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ നാല് പേർ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. എസ്ഡിപിഐ നേതാവ് കെഎസ് ഷാനിന്റെ മൃതദേഹം പൊതു ദർശനത്തിന് വെച്ച മണ്ണഞ്ചേരി പൊന്നാട് ഭാഗത്തു നിന്നാണ് ഈ ബൈക്കുകൾ കണ്ടെത്തിയത്. ഇതിലൊരു ബൈക്ക് പ്രതികൾ ഉപയോഗിച്ചെന്ന് തന്നെയാണ് പോലീസ് നിഗമനം.
ആലപ്പുഴ രജിസ്റ്റർ ചെയ്ത ബൈക്ക് ഒരു സ്ത്രീയുടെ പേരിലുള്ളതാണെന്നാണ് വിവരം. മണ്ണഞ്ചേരി സ്വദേശിനി സുറുമി സുധീർ എന്നയാളുടെ പേരിലാണ് ബൈക്കിന്റെ രജിസ്ട്രേഷൻ. ബൈക്ക് ഇവരുടെ ഭർത്താവിന്റെ സുഹൃത്ത് കൊണ്ടുപോയെന്നാണ് പോലീസ് കണ്ടെത്തൽ.
സുധീറിനെ ഇതുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തേക്കും. താൽക്കാലിക ആവശ്യത്തിനായി ഒരു സുഹൃത്ത് ബൈക്ക് വാങ്ങിയെന്ന് ഇയാൾ പ്രാഥമിക അന്വേഷണത്തിൽ പറഞ്ഞുവെന്നും സൂചനയുണ്ട്.
മൂന്ന് ദിവസമായിട്ടും ബൈക്ക് എടുക്കാൻ ആരും എത്താതിരുന്നതോടെ പ്രദേശവാസി പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ബൈക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ വ്യക്തിയുടേതാണെന്ന് കരുതിയെന്നും മൂന്ന് ദിവസമായി ബൈക്ക് ഇവിടെ തുടരുകയാണെന്നും നാട്ടുകാരൻ പറയുന്നു.
തുടർന്ന് പോലീസ് ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തി. ആർഎസ്എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഇതേ ബൈക്കിൽ തന്നെ ഷാനിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തി എന്നാണ് യതാണെന്നാണ് കരുതുന്നത്.
Discussion about this post