ലിംഗസമത്വം, ജെൻഡർ ന്യൂട്രൽ സ്കൂൾ യൂണിഫോമുമാണ് സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാ വിഷയം. ബാലുശേരി സ്കൂളിൽ പെൺകുട്ടികൾക്കും ഷർട്ടും പാന്റും യൂണിഫോമാക്കിയതോടെയാണ് അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾക്ക് തുടക്കമായത്.
പ്രതിഷേധം രേഖപ്പെടുത്തി നിരവധി സംഘടനകളാണ് രംഗത്തെത്തിയത്. പെണ്‍കുട്ടികൾക്ക് പാന്റ് ഷർട്ടും ആവാമെങ്കിൽ എന്തുകൊണ്ട് ആൺകുട്ടികൾക്ക് പാവാട ധരിച്ചൂട എന്ന ചോദ്യമാണ് ഉയരുന്നത്. ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കെ നവമാധ്യമങ്ങളിൽ ഒരു ചിത്രമാണ് ഇപ്പോൾ നിറയുന്നത്. പാവാട ധരിച്ച് നിൽക്കുന്ന ആൺകുട്ടികളുടെ ചിത്രം ആണത്.
ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്കോട്ട്ലൻഡിൽ ആൺകുട്ടികൾക്ക് പാവാടയും ഷർട്ടുമാണ് യൂണിഫോം എന്നതാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്. എന്നാൽ ഇതിലെ വാസ്തവം മറ്റൊന്നാണ്.
സാധാരണഗതിയിൽ വ്യാജ വാർത്തകളിൽ ചിത്രമുൾപ്പെടെ ഫോട്ടോഷോപ്പ് ചെയ്യാറുണ്ടെങ്കിലും ഈ ചിത്രം യഥാർത്ഥമാണ്. സ്കോട്ട്ലൻഡിൽ ആൺകുട്ടികൾ പാവാട ധരിച്ച് എത്തിയിരുന്നു. എന്നാൽ അത് ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള യൂണിഫോം അല്ല.
മറിച്ച്, കടുത്ത ചൂടിനെ തുടർന്ന് യൂണിഫോം പാന്റിന് പകരം ട്രൗസറാക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർക്കെതിരെ പാവാടയിട്ട് പ്രതിഷേധിക്കുന്നതാണ്. പരിശോധനയിൽ ഈ ചിത്രം സ്കോട്ട്ലൻഡിലേതല്ല, ഇംഗ്ലണ്ടിൽ നിന്നുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post