കൊച്ചി: മോഡലുകൾ റോഡപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ സൈജു തങ്കച്ചനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളും പെൺകുട്ടികളെ ദുരുപയോഗം ചെയ്തത് സംബന്ധിച്ച വിവരങ്ങളുമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
read more- വയോധികയായ അമ്മയെ വീട്ടിൽ നിന്നും ഇറക്കിവിട്ട് വീട് സ്വന്തമാക്കി; മകളെ പുറത്താക്കി വീട് തിരികെ നൽകി ട്രൈബ്യൂണൽ
സ്ഥിരമായി ഡിജെ പാർട്ടികളിൽ പങ്കെടുത്തിരുന്ന സൈജു, പാർട്ടിക്കെത്തിയിരുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തെറ്റായ ഉദ്ദേശ്യത്തോട് കൂടിയാണ് ഇയാൾ മോഡലുകളെ പിന്തുടർന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇയാളിലേക്ക് അന്വേഷണം കൂടുതൽ കേന്ദ്രീകരിച്ച ഘട്ടത്തിലാണ് ചില നിർണായക തെളിവുകളും പോലീസിന് ലഭിച്ചിരിക്കുന്നത്.
ഇതിനിടെ സൈജുവിന് ലഹരിമരുന്ന് കൈമാറിയ രണ്ട് പേരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘം ശേഖരിച്ചു. മദ്യപിച്ചുള്ള യാത്ര തടയുക ലക്ഷ്യമിട്ടാണ് താൻ മോഡലുകളുടെ കാറിനെ പിന്തുടർന്നതെന്നായിരുന്നു സൈജുവിന്റെ ആദ്യത്തെ മൊഴി. അത് കളവാണെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.
ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതോടെ മറ്റ് ചിലർ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. അവരെയെല്ലാം വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ഈ പാർട്ടികളിൽ എത്താറുള്ള പെൺകുട്ടികളെ ലഹരി നൽകി ദുരുപയോഗം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതിയെന്നതാണ് പോലീസിന് മനസ്സിലായിട്ടുള്ളത്.
ഇക്കാര്യം സാധൂകരിക്കുന്ന ചില ദൃശ്യങ്ങളും പോലീസിന് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ ചില യുവതികളുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
ഇയാൾക്കെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നടന്ന പല ഡിജെ പാർട്ടികളിലും ഇയാൾ പങ്കെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
Discussion about this post