തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ പെട്രോളിനും ഡീസലിനും സംസ്ഥാനം നികുതി കുറയ്ക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ്.
കേരളം കഴിഞ്ഞ അഞ്ചര വര്‍ഷമായി ഒരു നികുതിയും, പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എത്രതവണ കൂട്ടിയെന്ന് ഭരിക്കുന്നവര്‍ക്ക് പോലും നിശ്ചയമില്ലാത്ത വിധം കൂട്ടിക്കൊണ്ടിരുന്നവരാണ് ഇപ്പോള്‍ കുറവുവരുത്തിയിരിക്കുന്നതെന്നും, കൂട്ടിയവര്‍ കൂട്ടിയത് മുഴുവന്‍ കുറയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം.
കഴിഞ്ഞ അഞ്ചര വര്‍ഷമായി സംസ്ഥാനം ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എന്നാല്‍ ഇന്ധന വില എത്ര തവണ കൂട്ടിയെന്ന് കേന്ദ്രത്തിന് ഒരു നിശ്ചയവുമില്ല. നേരത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 13 തവണ നികുതി കൂട്ടിയ ശേഷമാണ് മൂന്ന് തവണ കുറച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വില കുറയാന്‍ കേന്ദ്ര നികുതി നിരക്ക് കുറച്ചാല്‍ മതിയെന്നും പി രാജീവ് വ്യക്തമാക്കുന്നു.
‘നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ് . കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എത്ര തവണ കൂട്ടിയെന്ന് ഭരിക്കുന്നവർക്ക് പോലും നിശ്ചയമില്ലാത്ത വിധം കൂട്ടികൊണ്ട് മാത്രമിരുന്നവരാണ് ഇപ്പോൾ ഒരു കുറവ് വരുത്തിയത്. ഇനിയും വില കുറയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള വഴിയും കൂട്ടിയവർ കൂട്ടിയത് കുറയ്ക്കുകയെന്നതാണ്. അല്ലാതെ ഒരിക്കലും കൂട്ടാത്തവർ കുറയ്ക്കുക എന്നതല്ല.
അപ്പോൾ ഉമ്മൻ ചാണ്ടി കുറച്ചിരുന്നില്ലേ എന്ന് ചിലർ ചോദിക്കും. അതു ശരിയാണ്. മൂന്നു തവണ അദ്ദേഹത്തിൻ്റെ സർക്കാർ നികുതി കുറച്ചിട്ടുണ്ട്. പക്ഷേ 13 തവണ വർദ്ധിപ്പിച്ച ഉമ്മൻ ചാണ്ടിയാണ് 3 തവണ നികുതി കുറച്ചത്! എന്നാൽ, ഒരു തവണ പോലും നികുതി വർദ്ധിപ്പിക്കാത്ത ഒന്നാം പിണറായി സർക്കാർ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു.
കേന്ദ്രം കുറയ്ക്കുമ്പോൾ മൊത്തം വിലയിൽ കുറവ് വരും. ആ വിലയെ അടിസ്ഥാനപ്പെടുത്തി ചുമത്തുന്ന സംസ്ഥാന നികുതി ആനുപാതികമായി കുറയുകയും ചെയ്യും. സംസ്ഥാനത്തിൻ്റെ നികുതി ഇനിയും കുറയണമെങ്കിലും കേന്ദ്ര നികുതി നിരക്ക് കുറച്ചാൽ മതി. അതു തന്നെയാണ് നാടിൻ്റെ പൊതു ആവശ്യവും കൂട്ടിയവർ കൂട്ടിയത് മുഴുവൻ കുറയ്ക്കുക. അതിനായി നാട് ഒറ്റക്കെട്ടായി ശബ്ദമുയർത്തണം’.
Discussion about this post