‘നിയമസഭയില്‍ എപ്പോള്‍ വരണമെന്ന് തനിയ്ക്കറിയാം, ഗുരുവിന്റെ കുതികാല്‍ വെട്ടിയയാള്‍ ധാര്‍മ്മികത പഠിപ്പിക്കേണ്ട’; വിഡി സതീശനോട് പിവി അന്‍വര്‍

തിരുവനന്തപുരം: നിയമസഭയില്‍ ഹാജരാകാത്തതിന് തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ രംഗത്ത്.

നിയമസഭയില്‍ എപ്പോള്‍ വരണമെന്നും എങ്ങനെ പ്രവര്‍ത്തിക്കണമെന്നും തനിക്കറിയാമെന്ന് അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിപക്ഷ നേതൃസ്ഥാനത്തിനായി സ്വന്തം ഗുരുവിന്റെ കുതികാല്‍ വെട്ടിയ വിഡി സതീശന്‍ തന്നെ ധാര്‍മ്മികത പഠിപ്പിക്കേണ്ടെന്നും അന്‍വര്‍ പറഞ്ഞു.

‘പിവി അന്‍വര്‍ നിയമസഭയിലെത്തിയില്ല എന്ന അങ്ങയുടെ വിഷമം എന്നെ അതിശയിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചര വര്‍ഷക്കാലം ജീവിതത്തിലൊരിക്കലും പി.വി. അന്‍വര്‍ നിയമസഭയില്‍ എത്തരുത് എന്ന തരത്തില്‍ നിലമ്പൂരിലും വ്യക്തിപരമായും എനിക്കെതിരെ പ്രവര്‍ത്തിച്ച പാര്‍ട്ടിയുടേയും മുന്നണിയുടേയും നേതാവാണ് നിങ്ങള്‍,’ അന്‍വര്‍ വീഡിയോയില്‍ പറഞ്ഞു.

സ്വന്തം ഗുരുവിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കുതികാല്‍ വെട്ടി താങ്കളിരിക്കുന്ന സീറ്റിന്റെ പുറകിലേക്കാക്കിയ ധാര്‍മ്മികതയുള്ള നേതാവ് കൂടിയാണ് താങ്കള്‍. അതുകൊണ്ട് ധാര്‍മ്മികതയെക്കുറിച്ചൊന്നും ദയവായി സതീശന്‍ തന്നെ പഠിപ്പിക്കരുതെന്നും അന്‍വര്‍ പറഞ്ഞു.

‘പി.വി. അന്‍വര്‍ നിയമസഭയിലെത്തിയില്ല എന്ന അങ്ങയുടെ വിഷമം എന്നെ അതിശയിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചര വര്‍ഷക്കാലം ജീവിതത്തിലൊരിക്കലും പി.വി. അന്‍വര്‍ നിയമസഭയില്‍ എത്തരുത് എന്ന തരത്തില്‍ നിലമ്പൂരിലും വ്യക്തിപരമായും എനിക്കെതിരെ പ്രവര്‍ത്തിച്ച പാര്‍ട്ടിയുടേയും മുന്നണിയുടേയും നേതാവാണ് നിങ്ങള്‍.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധിയെ ഉള്‍പ്പടെ കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും ദേശീയ നേതാക്കളേയും സംസ്ഥാന നേതാക്കളേയും എല്ലാവരേയും അണിനിരത്തി കിട്ടാവുന്നതില്‍ ഏറ്റവും നല്ലൊരു സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാക്കി എനിക്കെതിരെ വ്യക്തിപരമായി നിരന്തരമായ ആരോപണം ഉന്നയിച്ചാണ് തെരഞ്ഞെടുപ്പിന് നേരിട്ടത്.

അന്നെല്ലാം നിങ്ങളുടെ ഉദ്ദേശ്യം ഞാന്‍ നിയമസഭയില്‍ വരരുത് എന്നായിരുന്നു. ഇപ്പോള്‍ നിയമസഭയില്‍ എന്നെ കാണാത്തതില്‍ അങ്ങേക്ക് വിഷമമുണ്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇത്രയൊക്കെ സ്നേഹമുള്ള പഴയ കോണ്‍ഗ്രസ് നേതാക്കള്‍ എന്നും കേരളത്തിലുണ്ടെന്ന് ഉറപ്പുവരുത്തുന്നത് എന്റെ സന്തോഷം വര്‍ധിക്കുകയാണ്.

പ്രിയപ്പെട്ട പ്രതിപക്ഷ നേതാവിനോട് എനിക്കൊന്നെ പറയാനുള്ളൂ. താങ്കള്‍ക്കൊരു നേതാവുണ്ടല്ലോ, ശ്രീ രാഹുല്‍ ഗാന്ധി, അദ്ദേഹം എവിടെയാണ്. അദ്ദേഹം ഇന്ത്യ വിട്ട് പോകുമ്പോള്‍ ഏത് രാജ്യത്തേക്ക് പോകുന്നുവെന്ന് പോലും ഇന്ത്യയിലെ ജനങ്ങളോടോ കോണ്‍ഗ്രസ് നേതാക്കളോടോ പറയാറില്ല.

പലപ്പോഴും പത്രക്കാരന്വേഷിക്കുമ്പോള്‍ അദ്ദേഹം എവിടെയാണെന്ന് പറയാറില്ല. ഇന്ത്യയിലെ ഇന്റലിജന്‍സ് വിഭാഗത്തിന് പോലും പലപ്പോഴും അദ്ദേഹം ഏത് രാജ്യത്താണെന്ന് അറിയില്ല.

അത്തരത്തിലൊരു നേതാവിന്റെ അനുയായിയാണ് താങ്കളെന്ന് മനസിലാക്കണം. വയനാട്ടില്‍ നിന്നും വിജയിച്ച് പോയ അദ്ദേഹം കേരളത്തില്‍ എപ്പോഴാണ് വരാറുള്ളത്. വയനാടുമായി അദ്ദേഹത്തിനുള്ള ബന്ധമെന്താണ് എന്നൊക്കെ മറുപടി പറയാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്.

സ്വന്തം ഗുരുവിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കുതികാല്‍ വെട്ടി താങ്കളിരിക്കുന്ന സീറ്റിന്റെ പുറകിലേക്കാക്കിയ ധാര്‍മ്മികതയുള്ള നേതാവ് കൂടിയാണ് അങ്ങ്.

അതുകൊണ്ട് ധാര്‍മ്മികതയെക്കുറിച്ചൊന്നും ദയവായി എന്നെ പഠിപ്പിക്കരുത്. നിയമസഭയില്‍ എപ്പോള്‍ വരണം എങ്ങനെ പ്രവര്‍ത്തിക്കണം എങ്ങനെ പൊതുജനങ്ങളോട് പെരുമാറണം എന്നൊക്കെ നന്നായിട്ട് എനിക്കറിയാം. അതുകൊണ്ട് അതിന് താങ്കളുടെ ഉപദേശവും സഹായവും എനിക്ക് വേണമെന്നില്ല.

ഈ ഒരു സമയത്ത് താങ്കളെ ഇത്രമാത്രമെ ഞാന്‍ ഓര്‍മപ്പെടുത്തുന്നുള്ളൂ. ജനങ്ങളെന്നെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ആ ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അത് ഞാനിപ്പോഴും നിറവേറ്റുന്നുണ്ട്, നാളേയും നിറവേറ്റും.

Exit mobile version