കോവിഡ് മാനദണ്ഡം പാലിച്ച് നെഹ്റു ട്രോഫി വള്ളം കളി നടത്തുന്നത് ആലോചനയില്‍; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നെഹ്റു ട്രോഫി വള്ളം കളി നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് സര്‍ക്കാര്‍. വള്ളംകളി നടത്തുന്നതുമായി ബന്ധപ്പെട്ട് കോവിഡ് നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്ന സമിതിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷമായി വള്ളംകളി നടത്തിയിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി ഈ വര്‍ഷം സംഘടിപ്പിക്കാനാകുമോ എന്ന് പരിശോധിക്കും. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

മുഖ്യമന്ത്രിയോടും കോവിഡ് നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്ന ഉന്നതാധികാരസമിതിയോടും ആലോചിച്ച ശേഷം വള്ളംകളി നടത്തുന്ന കാര്യത്തില്‍ അന്തിമമായ തീരുമാനം കൈക്കൊള്ളും. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി വള്ളംകളി മത്സരം നടത്താന്‍ സാധിച്ചിരുന്നില്ല.

കോവിഡ് പ്രതിസന്ധികള്‍ക്കിയില്‍ നിന്നും തിരിച്ചു വരുന്ന ഘട്ടത്തില്‍ വള്ളംകളി മത്സരം ജനങ്ങള്‍ക്കും ടൂറിസം മേഖലയ്ക്കും ആവേശമാകുമെന്നും ടൂറിസം വകുപ്പ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വള്ളംകളി നടത്താന്‍ സാധിക്കുമെന്നാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്നുവന്ന അഭിപ്രായം.

എംഎല്‍എമാരായ പിപി ചിത്തരഞ്ജന്‍, എച്ച് സലാം, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യരാജ്, ടൂറിസം വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ഡോ. വി വേണു,ആലപ്പുഴ ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍, ടൂറിസം ഡയറക്ടര്‍ കൃഷ്ണതേജ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version