കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറാൻ സ്ഥാനാർത്ഥിക്ക് കോഴ നൽകിയെന്ന കേസിൽ കെ സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രന് നോട്ടീസ് നൽകി.
സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥിക്ക് കെ സുന്ദരയ്ക്ക് കോഴ നൽകിയെന്നാണ് കേസ്. ഇടത് സ്ഥാനാർഥിയായിരുന്ന വിവി രമേശാണ് പരാതിക്കാരൻ. പ്രതിചേർത്ത് മൂന്നുമാസങ്ങൾക്ക് ശേഷമാണ് കെ സുരേന്ദ്രനെ ചോദ്യംചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് സംഘം തീരുമാനിക്കുന്നത്.
തെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ കൈക്കൂലി നൽകിയതിനു ഐപിസി 171 ബി, ഇ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും തെരഞ്ഞെടുപ്പിന് പിന്നാലെ കെ സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.
15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈൽഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി.
Discussion about this post