ലൗ ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് യഥാര്‍ത്ഥ ക്രൈസ്തവ – മുസ്ലിം സ്നേഹം എന്തെന്ന് തുറന്നെഴുതി എംഎല്‍എ കെടി ജലീലിന്റെ കുറിപ്പ്. തന്റെ അടുത്ത സുഹൃത്തിനെയും കുടുംബത്തെയും കുറിച്ച് വിവരിച്ച കെ.ടി.ജലീല്‍, കളങ്കമില്ലാത്ത ക്രൈസ്തവ- മുസ്ലീം സ്നേഹം പാലാ ബിഷപ്പ് കാണണമെന്നും കുറിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.
എഴുതിക്കൊണ്ടിരിക്കുന്ന ‘പച്ച കലര്‍ന്ന ചുവപ്പ്’ എന്ന പുസ്തകത്തിലെ ഒരു ഭാഗം പങ്കുവെയ്ക്കുന്നതായും അദ്ദേഹം കുറിച്ചു. തങ്ങളുടെ ഈ സ്നേഹ ബന്ധത്തെ ഏത് ജിഹാദിലാണാവോ ഉള്‍പ്പെടുത്തുകയെന്നും ജലീല്‍ ചോദിക്കുന്നുണ്ട്. ഇതാണ് യഥാര്‍ത്ഥ ലൗ ജിഹാദെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പാലാ ബിഷപ്പ് കാണണം കളങ്കമില്ലാത്ത ക്രൈസ്തവ – മുസ്ലിം സ്നേഹം.
————————————-
(ഞാനിപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന അരനൂറ്റാണ്ടിന്റെ കഥ പറയുന്ന ‘പച്ച കലര്‍ന്ന ചുവപ്പ്’ എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ചെറിയ ഭാഗമാണ് ചുവടെ ചേര്‍ക്കുന്നത്)
‘ഞങ്ങളുടെ നാട്ടില്‍ ക്രൈസ്തവ കുടുംബങ്ങള്‍ വളരെ കുറവാണ്. വളാഞ്ചേരിയില്‍ സ്റ്റേഷനറി കച്ചവടക്കാരായി എത്തിയ ഏതാനും ക്രൈസ്തവ സഹോദരങ്ങളെ പറ്റി നേരത്തേ കേട്ടിരുന്നു. ടൗണില്‍ തുണിക്കച്ചവടം നടത്തിയിരുന്ന ഉപ്പക്ക് ഇവരുമായുള്ള അടുത്ത ബന്ധം അവരുടെ കടകളിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന അവസരങ്ങളില്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. സ്നേഹത്തോടെയുള്ള അവരുടെ പെരുമാറ്റം ചെറുപ്പത്തിലേ ഹൃദയത്തെ സ്പര്‍ശിച്ചു. മുതിര്‍ന്നപ്പോഴാണ് അവരുമായി കൂടുതല്‍ സൗഹൃദത്തിലായത്. ഉപ്പാന്റെ തലമുറയിലെ ആ ഗണത്തില്‍ പെടുന്ന ഏതാണ്ടെല്ലാവരും മരണപ്പെട്ടു. ഇപ്പോള്‍ അവരുടെ പിന്തലമുറക്കാരാണ് വളാഞ്ചേരിയിലുള്ളത്.
കാലങ്ങളായി എനിക്ക് വളരെ അടുപ്പമുള്ള കുടുംബമാണ് ഡോ: ജിമ്മി ജോസഫിന്റേത്. തൃശൂര്‍ മിഷന് ഹോസ്പിറ്റലിന്റെ സമീപമാണ് അദ്ദേഹത്തിന്റെ കുടുംബ വീട്. കുറ്റിപ്പുറത്തെയും വളാഞ്ചേരിയിലേയും ഗവ: ഹെല്‍ത്ത് സെന്ററുകളില്‍ ഡോക്ടറായി അദ്ദേഹം ജോലി ചെയ്യുന്ന കാലം. ഞങ്ങളുടെ തറവാടു വീടിനടുത്താണ് സകുടുംബം ജിമ്മി ഡോക്ടര്‍ താമസിച്ചിരുന്നത്. വര്‍ഷങ്ങളായി ഞങ്ങളുടെ കുടുംബ ഡോക്ടറും കൂടിയാണ് അദ്ദേഹം. ഓണിയില്‍പാലത്തെ മിതീന്‍കുട്ടി മൂത്താപ്പാന്റെ വാടക ക്വോര്‍ട്ടേഴ്സിലായിരുന്നു താമസം. വിശേഷ സന്ദര്‍ഭങ്ങളിലൊക്കെ ഞങ്ങള്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുകയും പലഹാരങ്ങള്‍ കൈമാറുകയും ചെയ്യും. അദ്ദേഹത്തെ കുറ്റിപ്പുറത്തെയും വളാഞ്ചേരിയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ വര്‍ഷങ്ങളോളം നിലനിര്‍ത്തുന്നതില്‍ എന്റെ രാഷ്ട്രീയ സ്വാധീനം ഇരുചേരിയിലായിരുന്നപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. ജിമ്മി ഡോക്ടറുടെ ഭാര്യ എനിക്കെന്റെ മൂത്ത ചേച്ചിയെപ്പോലെയാണ്. അവരുടെ കൈപുണ്യത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ടെന്ന് പലപ്പോഴും അനുഭവിച്ചതോര്‍ക്കുന്നു.
ജിമ്മി ഡോക്ടറുടെ മൂത്തമകന് സിജി പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഫിസിക്സ് പഠിക്കാന്‍ എന്റെ ഭാര്യയുടെ അടുത്ത് വരുമായിരുന്നു. പ്രസവത്തിന് പള്ളിപ്പുറത്തെ അവരുടെ വീട്ടില്‍ പോയ അവസരത്തില്‍ സിജിയെ പഠിക്കാനായി ജിമ്മി ഡോക്ടര്‍ അവിടേക്കും പറഞ്ഞയച്ചു. പഠിത്തത്തില്‍ മിടുക്കനായ സിജി ഇപ്പോള്‍ ബി.ഡി.എസും എം.ഡി.എസും കഴിഞ്ഞ് ലക്ഷണമൊത്ത ഡോക്ടറായി തൃശൂര്‍ അമല ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. സിജിയുടെ താഴെയുള്ള രണ്ട് കുട്ടികളും ഫിസിക്സ് സംശയങ്ങള്‍ ചോദിക്കാറ് എന്റെ നല്ല പാതി ഫാത്തിമക്കുട്ടിയോട് തന്നെയായിരുന്നു. ജിമ്മി ഡോക്ടറുടെ ഭാര്യ മേഴ്സി എം.എസ്.സി ബോട്ടണി കഴിഞ്ഞെങ്കിലും ജോലിക്ക് പോകാന്‍ കൂട്ടാക്കിയില്ലത്രെ. പി.ജി കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ തൃശൂരിലെ ഒരു എയ്ഡഡ് കോളേജില്‍ അവര്‍ക്ക് ലക്ചറായി നിയമനം കിട്ടിയപ്പോള്‍ മക്കളുടെ ഭാവിയും പഠനവുമോര്‍ത്ത് ജോലി വേണ്ടെന്ന് വെച്ചുവെന്നാണ് ജിമ്മി ഡോക്ടര്‍ പറഞ്ഞത്. ‘മേഴ്സി” എന്ന വാക്കിനോട് നൂറുശതമാനം നീതി പുലര്‍ത്തുന്ന സ്വഭാവമാണ് ചേച്ചിയുടേത്. എനിക്കെന്റെ ഏറ്റവും അടുത്ത കുടുംബ വീടുകളിലൊന്നാണ് ജിമ്മി ഡോക്ടറുടേത്. സിജിയുടെ ഭാര്യ ഡോ: അനുവിന് ആതവനാട്ടേക്ക് പോസ്റ്റിംഗ് വാങ്ങിക്കൊടുത്തത് പത്തുവര്‍ഷം മുമ്പാണ്. അനു പോസ്റ്റ്ഗ്രാജ്വേഷന് കഴിഞ്ഞ് ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. പി.ജി കഴിഞ്ഞ് പോസ്റ്റിംഗ് ലഭിക്കാനും എന്നാല്‍ കഴിയുന്ന സഹായം ചെയ്തു. അനുവിന് സര്‍വീസ് ക്വോട്ടയില്‍ പി.ജിക്ക് പ്രവേശനം ലഭിക്കാന്‍ ആതവനാട് പി.എച്ച്.സി യിലെ സേവനം പ്രയോജനപ്പെട്ടുവെന്ന് ജിമ്മി ഡോക്ടര്‍ പറയാറുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് സിജിയും അനുവും താമസിക്കുന്ന ത്യശൂരിലെ അവരുടെ വീട്ടില്‍ പോയത്. വിഭവ സമൃദ്ധമായ ഉച്ചയൂണും കഴിച്ചാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. എനിക്കെന്തെങ്കിലും ബുദ്ധിമുട്ട് വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്ന വീടുകളിലൊന്നാണ് ജിമ്മി ഡോക്ടറുടേത്.
അദ്ദേഹം അസാമാന്യ ധൈര്യശാലിയാണ്. ഞാന്‍ കുറ്റിപ്പുറത്ത് എം.എല്‍.എ ആയ സമയത്താണ് ഡോക്ടര്‍ ജിമ്മിയെ മാറഞ്ചേരിയില്‍ നിന്ന് കുറ്റിപ്പുറം സി.എച്ച്.സി യിലേക്ക് കൊണ്ടുവരുന്നത്. എല്ലുരോഗ വിദഗ്ധന്‍ കൂടിയായ അദ്ദേഹം കുറ്റിപ്പുറത്തെ പരിമിതമായ തിയ്യേറ്റര്‍ സൗകര്യം ഉപയോഗിച്ച് നിരവധി ഓപ്പറേഷന് നടത്തി നാട്ടുകാരുടെ പ്രീതി പിടിച്ചു പറ്റി. കിടത്തിച്ചികില്‍സ കുറ്റിപ്പുറം സര്‍ക്കാര്‍ ആശുപത്രിയില്‍ വ്യവസ്ഥാപിതമായി തുടങ്ങിയതും അദ്ദേഹം താല്പര്യമെടുത്താണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ജിമ്മി ജോസഫ് വിരമിച്ചത് കുറ്റിപ്പുറത്തു വെച്ചായിരുന്നു. ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന അദ്ദേഹം എത്രയോ പാവപ്പെട്ട രോഗികളെ എന്റെ ശുപാര്‍ശയില്‍ സൗജന്യമായി ചികില്‍സിച്ചത് കൃതാര്‍ത്ഥതയോടെ ഞാനോര്‍ക്കുന്നു. സത്യകൃസ്ത്യാനി എന്ന വിശേഷണം നൂറുശതമാനം അര്‍ഹിക്കുന്ന കുടുംബമാണ് ജിമ്മി ഡോക്ടറുടേത്. വൈകുന്നേരങ്ങളില്‍ കുടുംബസമേതം വീട്ടിലെ യേശുദേവന്റെ ഫോട്ടോക്ക് മുന്നില്‍ മുട്ടുകുത്തി നിന്ന് ബൈബിള്‍ വചനങ്ങള്‍ ഉരുവിട്ട് പ്രാര്‍ത്ഥിക്കുന്നത് ജിജ്ഞാസയോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്. ആ കാഴ്ച എന്നില്‍ മതിപ്പേ ഉളവാക്കിയിട്ടുള്ളൂ. ചേച്ചിയാണ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയിരുന്നത്. മൂന്നാമത്തെ മകനെ അച്ഛനാക്കണമെന്നായിരുന്നത്രെ അവരുടെ തീരുമാനം. അതിനായി സെമിനാരിയില്‍ ചേര്‍ക്കുകയും ചെയ്തു. പക്ഷെ അവന് താല്പര്യം ഡോക്ടറാകാനായിരുന്നു. മോഹം കലശലായപ്പോള്‍ സെമിനാരിയിലെ പഠനം ഉപേക്ഷിച്ചു. എന്ട്രന്സില് മികച്ച റാങ്ക് നേടിയ അവന് എം.ബി.ബി.എസ് കഴിഞ്ഞ് പോസ്റ്റ് ഗ്രാജ്വേഷനും പൂര്‍ത്തിയാക്കി. രണ്ടാമത്തെ മകനും ഡോക്ടറായി. ഇരുവരുടെ ഭാര്യമാരും ഡോക്ടര്‍മാരാണ്. ഞാനൊരിക്കല്‍ ചേച്ചിയോട് പറഞ്ഞു; നമുക്ക് വളാഞ്ചേരിയില്‍ ‘ജിമ്മീസ് മേഴ്സി ഹോസ്പിറ്റല്‍’ എന്ന പേരില്‍ ഒരാശുപത്രി തുടങ്ങണം. ഡോക്ടറും ചേച്ചിയും അതുകേട്ട് വരട്ടേ, നോക്കാം എന്ന മട്ടില്‍ ചിരിച്ചു.
വളാഞ്ചേരി ടൗണിലെ കച്ചവടക്കാരായിരുന്ന ഭരതേട്ടനും ജോസേട്ടനും ഉപ്പയുടെ സുഹൃത്തുക്കളായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ജോസേട്ടന് എന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതറിഞ്ഞ് ഉടനെ തന്നെ അദ്ദേഹത്തെ പോയി കണ്ടു. വാര്‍ധക്യസഹജതയില്‍ പ്രയാസപ്പെട്ടിരുന്ന ജോസേട്ടനുമൊത്ത് കുറേ നേരം ചെലവിട്ടാണ് പിരിഞ്ഞത്. ഉപ്പയുമായുള്ള അദ്ദേഹത്തിന്റെ ആത്മ ബന്ധം അന്നാണ് ശരിക്കും എനിക്ക് മനസ്സിലായത്. ജോസേട്ടനുമായുള്ള കൂടിക്കാഴ്ച ഉപ്പയുമായി ഞാന്‍ പങ്കുവെച്ചു. എന്നെ കേട്ടുകൊണ്ടിരുന്ന ഉപ്പയുടെ കണ്ണുകള്‍ നിറയുന്നതും അദ്ദേഹം കണ്ണുകള്‍ തുടക്കുന്നതും ഞാന്‍ കണ്ടു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ജോസേട്ടന് മരിച്ചു. വിവരമറിഞ്ഞ് അവസാനമായി ഒരു നോക്കു കാണാന്‍ ഞാനും പോയിരുന്നു. സ്നേഹത്തിന് എന്ത് അതിര്‍വരമ്പ്? ആകാശം പോലെ കണ്ണെത്താ ദൂരത്തോളം നീണ്ടും പരന്നും കിടപ്പാണ് മനുഷ്യര്‍ക്കിടയിലെ സ്നേഹത്തിന്റെ തൂവെള്ള മേഘങ്ങള്‍”.
(ഈ ബന്ധത്തെ പാലാ ബിഷപ്പ് ഏത് ജിഹാദിലാണാവോ ഉള്‍പ്പെടുത്തുക? പിതാവേ, ഇതാണ് യഥാര്‍ത്ഥ ”ലൗ ജിഹാദ്’)
Discussion about this post