‘ലീഡറോടെ ബഹുമാനമുള്ളൂ, അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടില്ല’; മുരളീധരന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ

നിലമ്പൂര്‍: കെ മുരളീധരന്‍ എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. ലീഡറോട് തനിക്ക് ബഹുമാനമുണ്ട്, പക്ഷെ അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടതില്ലെന്നും മുരളീധരന് മറുപടിയായി അന്‍വര്‍ പറഞ്ഞു.

‘ഇവിടെ കിങ്ങിണികുട്ടന്മാരില്ല.. ജീവിക്കാനായി മണ്ണില്‍ പണിയെടുക്കുന്ന കുറച്ച് ജീവിതങ്ങളാണിവിടെയുള്ളത്. ഇനി അവിടുത്തെ കാര്യം.. ലീഡറോടെ ബഹുമാനമുള്ളൂ. അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടതില്ല. രാമനിലയത്തിലെ ഗീതോപദേശത്തിന്റെ കഥ പറയാന്‍ ഞാന്‍ ഉണ്ണിത്താനല്ല. പിവി അന്‍വറാണ്.. പറയാനുള്ളത് നേരിട്ട് തന്നെ പറയും’ എന്നായിരുന്നു പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റാത്ത അത്രയും തിരക്കുള്ളവര്‍ ആ പണിക്ക് വരരുതെന്നായിരുന്നു മുരളീധരന്‍ അന്‍വറിനെ വിമര്‍ശിച്ച് പറഞ്ഞത്. ”സ്വന്തം ബിസിനസും വേണം, എംഎല്‍എയായി ഇരിക്കണം, ഭരണത്തിന്റെ പങ്കും പറ്റണം… എല്ലാം കൂടി നടക്കില്ല. ഇത് പൊതുപ്രവര്‍ത്തകന് പറ്റിയതല്ല. ജനപ്രതിനിധി സഭയിലെത്താതെ സ്വന്തം കാര്യത്തിന് പോകുന്നത് വോട്ട് ചെയ്ത ജനങ്ങളോട് കാണിക്കുന്ന അപരാധമാണ്. അതിന്റെ ധാര്‍മിക ഉത്തരവാദിത്തം അന്‍വര്‍ ഏറ്റെടുക്കണം.

സഭാ അധ്യക്ഷനെ അറിയിച്ചാണോ വിദേശത്ത് പോയതെന്ന് അന്‍വര്‍ വ്യക്തമാക്കണം. അന്‍വറിന്റെ ചെയ്തികള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. മണ്ഡലത്തിലെ ജനങ്ങളുടെ സുഖദുഃഖങ്ങളില്‍ ഭാഗമാകേണ്ട ഉത്തരവാദിത്തം ജനപ്രതിനിധിക്കുണ്ട്. അതോടൊപ്പം വികസനവും വരണം.” നിലമ്പൂരില്‍ വലിയ വികസനമൊന്നും വന്നിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

പിവി അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന പ്രചാരണം ശക്തമായതോടെയാണ് വിമര്‍ശനവുമായി കെ മുരളീധരന് രംഗത്ത് എത്തിയത്.

Exit mobile version