കൊച്ചി: കിറ്റെക്സ് കമ്പനി പൂട്ടിക്കാനും തന്നെ തകർക്കാനുമുള്ള ആരുടേയൊക്കെയോ അജണ്ടകളാണ് ഇപ്പോൾ നടക്കുന്നതെന്ന് കിറ്റെക്സ് ചെയർമാൻ സാബു എം ജേക്കബ്. കിറ്റെക്സിൽ നടന്ന പരിശോധനകൾ നിയമപരമായിരുന്നെന്നു വിശദമാക്കി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നടത്തിയ വാർത്താസമ്മേളനത്തിനു പിന്നാലെയാണ് സാബുവിന്റെ പ്രതികരണം.
ഒരു വ്യവസായിയെ ഒരു മാസം മൃഗത്തെ പോലെ പീഡിപ്പിച്ചു. നന്നായി പോകുന്ന ഒരു സ്ഥാപനം 73 കുറ്റങ്ങൾ ചെയ്തെന്നു കാണിച്ച് മെമ്മോ നൽകി. പരിശോധനകൾ നടത്തിയത് ബെന്നി ബെഹനാൻ എംപിയുടെയും പിടി തോമസ് എംഎൽഎയുടെയും പരാതിയെ തുടർന്നാണ് എന്നത് പുതിയ അറിവാണ്. ഒരു ഫാക്ടറി ഉടമയെ മാനസികമായി തകർത്ത്, തൊഴിലാളികളെ സമ്മർദത്തിലാക്കി വിവിധ വകുപ്പുകൾ 11 പരിശോധനകൾ നടത്തിയിട്ട് അതിനെ ന്യായീകരിക്കുകയാണ് മന്ത്രിയെന്നാണ് സാബുവിന്റെ ആരോപണം.
തന്റെ വ്യവസായം ഇവിടെനിന്നു കൊണ്ടുപോകേണ്ടെന്നു പറയാൻ ആർക്കും സാധിക്കില്ല. 3500 കോടി എവിടെ നിക്ഷേപിക്കും എന്നതിനെക്കാൾ ഒരു കോടിയുടെ നിക്ഷേപം പോലും ഏതു സംസ്ഥാനവും രാജകീയമായി സ്വീകരിക്കുന്ന സാഹചര്യമാണുള്ളത്. 9 സംസ്ഥാനങ്ങളിൽനിന്ന് ഇതുവരെ ക്ഷണം വന്നിട്ടുണ്ട്. ഇതു കിറ്റെക്സിന്റെ മാത്രം പ്രശ്നമല്ല, കേരളത്തിൽ 10,000 രൂപ മുതൽ നിക്ഷേപിക്കുന്നവരുടെ പ്രശ്നമായിട്ടാണ് കാണുന്നത്. അതു പരിഹരിക്കാൻ സർക്കാരിനു സാധിക്കുന്നില്ലെങ്കിൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ലെന്നും സാബു ജേക്കബ് സ്വകാര്യ മാധ്യത്തോട് പ്രതികരിച്ചു.
11 പരിശോധനകളെയും മെമ്മോയെയും പറ്റി ചോദിക്കുമ്പോൾ മൗനം പാലിച്ചുകൊണ്ട് ഇനിയുള്ള പരിശോധന ഇങ്ങനെയായിരിക്കും എന്നല്ല പറയേണ്ടത്. ആദ്യം പരിശോധിച്ചത് ആരാണ്, എന്തിനാണ് എന്നെല്ലാം പറയണം. അവ ഒരു എംപിയുടെയും എംഎൽഎയുടെയും പുറത്തു കെട്ടിവയ്ക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ആദ്യം പറഞ്ഞത് ഹൈക്കോടതിയുടെ പരാതിയെ തുടർന്ന് എന്നായിരുന്നു. ഇപ്പോഴതു മാറി. തന്റെ പദ്ധതിയുടെ കാര്യത്തിൽ അങ്ങനെ ഒരു പദ്ധതി തന്നെയില്ലെന്നാണ് സർക്കാർ പറയുന്നത്.
തന്നെയും ഫാക്ടറിയെയും ഇല്ലാതാക്കാനുള്ള ആരുടെയോ രഹസ്യ അജണ്ടയാണ് ഇതിനു പിന്നിൽ. എന്തായാലും സ്വന്തം വഴി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും സാബു ജേക്കബ് വ്യക്തമാക്കി.
Discussion about this post