‘സ്ത്രീധന മരണങ്ങള്‍’! കേരളത്തില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനത്തിന്റെ പ്രതിഫലനം: ലിംഗ സമത്വം കുടുംബങ്ങളില്‍ നിന്ന് പഠിക്കണം; മന്ത്രി ഡോ. ആര്‍ ബിന്ദു

തിരുവനന്തപുരം: വിദ്യാഭ്യാസപരമായും സാമൂഹികമായും മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനത്തിന്റെ പ്രതിഫലനമാണ് സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന മരണങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു.

തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോ സംഘടിപ്പിച്ച ”സ്ത്രീധനം – പ്രാകൃതമായ ആചാരം – നിയമ വ്യവസ്ഥയുടെ അപചയമോ?,” എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസപരമായും സാമൂഹികമായും മുന്നില്‍ നില്‍ക്കുന്ന, കേരളം പോലൊരു സംസ്ഥാനത്തു നിലനില്‍ക്കുന്ന ലിംഗ വിവേചനത്തിന്റെ പ്രതിഫലനമാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇന്നും നടക്കുന്ന മരണങ്ങളും അക്രമണങ്ങളും, ലിംഗ സമത്വത്തിന്റെ പാഠം കുടുംബങ്ങളില്‍ നിന്നും തുടങ്ങണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സ്ത്രീകളുമായും സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതികള്‍ പോലും മുന്‍വിധിയോട് ആണ് ഇടപെടുന്നതെന്നും അത് തികച്ചും സ്ത്രീ വിരുദ്ധമാണെന്നും
ചര്‍ച്ചയില്‍ പാനല്‍ അംഗങ്ങളായിരുന്ന റിട്ടയേര്‍ഡ് ജസ്റ്റിസ് ഹേമ
അഭിപ്രായപ്പെട്ടു. സ്ത്രീധന മരണങ്ങളുടെ കാര്യത്തില്‍ കോടതികള്‍ എടുക്കുന്ന നിലപാട് കൂടുതല്‍ സ്ത്രീ സൗഹൃദപരമാകണമെന്നും അവര്‍ സൂചിപ്പിച്ചു.

ചര്‍ച്ചയില്‍ ഹൈകോടതി അഭിഭാഷക അഡ്വ. ജാസ്മിന്‍, എസ്ഇഡബ്ല്യുഎ സെക്രട്ടറി ഡോ. സോണിയ ജോര്‍ജ്, പ്രശസ്ത ക്രിമിനോളജിസ്റ്റ് ഡോ. ജെയിംസ് വടക്കുംചേരി എന്നിവരും പങ്കെടുത്തു.

സ്ത്രീധന മരണങ്ങളുമായി നടക്കുന്ന കുറ്റാന്വേഷണം പലപ്പോഴും ശാസ്ത്രീയവും കൃത്യതയുള്ളതുമല്ല എന്നും, പോലീസ് സംവിധാനം കൂടുതല്‍ സ്ത്രീ പക്ഷത്തു നിന്നുകൊണ്ട് ഇത്തരം കുറ്റാന്വേഷണം നടത്തണമെന്നും, യാതൊരു തരത്തിലും ഉള്ള ഒത്തു തീര്‍പ്പ് ഈ കാര്യത്തില്‍ ഉണ്ടാവരുതെന്നും ഡോ. ജെയിംസ് വടക്കുംചേരി ഓര്‍മിപ്പിച്ചു.

എല്‍എല്‍എം വിദ്യാര്‍ത്ഥി കസ്തൂരി, ഗവേഷക വിദ്യാര്‍ത്ഥി അമൃത സതീശനുമായിരുന്നു മോഡറേറ്റര്‍മാര്‍. കോളേജ് ഡയറക്ടര്‍ ഫാ. ഡോ. കോശി ഐസക് പുന്നമൂട്ടില്‍, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജോണ്‍. പിസി സെന്റര്‍ ഡയറക്ടര്‍ റീയ സൂസന്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

Exit mobile version