തുടർച്ചയായ റെയ്ഡിൽ പ്രതിഷേധിച്ച് സാബു ജേക്കബ്; 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറി കിറ്റക്‌സ്; കേരളം വിട്ടാൽ പരവതാനി വിരിച്ചാണ് വ്യവസായികളെ സ്വീകരിക്കുന്നതെന്ന് വെല്ലുവിളി

കൊച്ചി: വ്യവസായ സ്ഥാപനങ്ങളിൽ നടത്തുന്ന തുടർച്ചയായ റെയ്ഡുകളിൽ പ്രതിഷേധിച്ച് സർക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും കിറ്റെക്‌സ് പിന്മാറി. ഇനി മുന്നോട്ടില്ല മലയാളികളേ മാപ്പ് എന്നുപറയുന്ന പത്രക്കുറിപ്പിലാണ് കൊച്ചിയിൽ 2020 ജനുവരിയിൽ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തിൽ സർക്കാരുമായി ഒപ്പുവെച്ച പദ്ധതിയിൽ നിന്നും കിറ്റെക്‌സ് പിന്മാറുന്നതായി കമ്പനി എംഡി സാബു എം ജേക്കബ് അറിയിച്ചത്.

കിറ്റെക്‌സ് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പ്:

കൊച്ചിയിൽ 2020 ജനുവരിയിൽ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തിൽ സർക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും കിറ്റെക്‌സ് പിന്മാറുകയാണ് . ഒരു അപ്പാരൽ പാർക്കും കൊച്ചി , തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ 600 ഓളം പുതുസംരംഭകർക്ക് അവസരമൊരുക്കുന്ന വ്യവസായ പാർക്കും നിർമ്മിക്കാനുമുള്ള ധാരണാ പത്രത്തിൽ നിന്നാണ് പിന്മാറുന്നത്. 20000പേർക്ക് തൊഴിൽ ലഭിക്കുന്ന അപ്പാരൽ പാർക്കും തിരുവനന്തപുരത്തും എറണാകുളത്തും പാലക്കാടും ആയി 5000 പേർക്ക് വീതം തൊഴിൽ ലഭിക്കുന്ന 3 ഇൻഡസ്ട്രിയൽ പാർക്കും അടക്കം 35000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയുടെ ധാരണാ പത്രമാണ് അന്ന് ഒപ്പിട്ടത്. ഇതനുസരിച്ചുള്ള തുടർ നടപടികൾക്കും തുടക്കമിട്ടിരുന്നു. അപ്പാരൽ പാർക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രൊജക്റ്റ് റിപ്പോർട്ടും മറ്റ് തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധികൾക്കിടയിലും വലിയ മുതൽ മുടക്കുള്ള നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയതുമാണ്. 2025 ഓടെ പദ്ധതി പൂർത്തികരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ മുതൽമുടക്കാനുള്ള ധാരണാ പത്രത്തിൽ നിന്നും പിന്നോട്ട് പോകുവാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്.

നിലവിലുള്ള വ്യവസായ സ്ഥാപനങ്ങൾ തന്നെ നടത്തിക്കൊണ്ടു പോകാൻ പറ്റാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കിറ്റെക്‌സിന്റെ യൂണിറ്റുകളിൽ പരിശോധനയുടെ പേരിൽ കയറിയിറങ്ങിയത്. പത്തും പതിനഞ്ചും വണ്ടിയിൽ വന്നിറങ്ങി നാൽപ്പതും അമ്പതും പേർ വരുന്ന ഉദ്യോഗസ്ഥസംഘം ഫാക്ടറിയുടെ ഓരോ ഫ്‌ളോറിലേക്കും ഇരച്ച് കയറുകയായിരുന്നു. ജോലി തടസ്സപ്പെടുത്തി സ്ത്രീകൾ അടക്കമുള്ള തൊഴിലാളികളെ വിളിച്ചു ചോദ്യം ചെയ്ത് അവരുടെ അഡ്രസും ഫോൺനമ്പറും എഴുതി എടുക്കുന്നു.ഓരോ തവണയും മൂന്നും നാലും മണിക്കൂർ കമ്പനിക്കകത്ത് അഴിഞ്ഞാടി പരിശോധനകൾ നടത്തി മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്ത് പോയതല്ലാതെ, ഇതുവരെയും എന്തിനാണ് പരിശോധിച്ചതെന്നോ എന്താണ് കണ്ടെത്തിയതെന്നോ, എന്താണ് ഞങ്ങൾ ചെയ്ത കുറ്റമെന്നോ അവർ പറഞ്ഞിട്ടില്ല.

കൊള്ളക്കാരെയും കൊടും കുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാൻ വരുന്ന രീതിയിലാണ് കഴിഞ്ഞ 26 വർഷമായി പ്രവർത്തിക്കുന്ന ഫാക്ടറിയിൽ പരിശോധനകളെല്ലാം നടന്നത്. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സമയത്ത് യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഇത്തരത്തിൽ നിയമാനുസൃതമല്ലാത്ത പരിശോധനകൾ കേരളത്തിൽ മാത്രമേ ഉണ്ടാകൂ. 10000 ത്തിലധികം ആളുകൾ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയിൽ പല പരിശോധനകൾക്കും ഓൺലൈൻ മാധ്യമങ്ങളുടെ ക്യാമറ സംഘവും ആയിട്ടാണ് ഇവർ എത്തിയത്.

53 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ ഒരു പുതിയ വ്യവസായ സംസ്‌കാരത്തിന് തുടക്കം കുറിച്ച സ്ഥാപനമാണ് അന്ന കിറ്റെക്‌സ് ഗ്രൂപ്പ്. 1968 ൽ പത്ത് തൊഴിലാളികളുമായി തുടക്കം കുറിച്ച കിറ്റെക്‌സ് ഇന്ന് കേരളത്തിൽ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമാണ്. 15000 പേർക്കാണ് ഞങ്ങൾ നേരിട്ട് തൊഴിൽ നൽകുന്നത്. നിരവധി വിദേശആഭ്യന്തര ബ്രാന്റുകളാണ് ഈ ഗ്രൂപ്പുകളുടേതായി ഇന്ന് വിപണിയിലുള്ളത്. അന്ന അലുമിനിയം, സാറാസ്, ലുങ്കി, ബെഡ്ഷീറ്റ്, സ്‌കൂബി അടക്കമുള്ള കിറ്റെക്‌സിന്റെ നിരവധി ജനപ്രിയ ഉല്പന്നങ്ങൾക്ക് ഇന്ത്യയിൽ വലിയ വിപണിയുമുണ്ട്. അമേരിക്കയിലെ വാൾമാർട്ട്, ടാർഗെറ്റ് അടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നിരവധി ഡിപ്പാർട്‌മെന്റ് സ്റ്റോറുകളിലേക്കാണ് കിറ്റെക്‌സ് ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. നവജാതശിശു മുതൽ 24 മാസം വരെ പ്രായമുള്ള കുട്ടികളുടെ ഉല്പന്നങ്ങളിലാണ് കിറ്റെക്‌സ് ഗാർമെന്റ്‌സ് കേന്ദ്രീകരിച്ചിരിക്കുന്നത്. കുട്ടികളുടെ വസ്ത്ര ഉല്പന്നങ്ങളിൽ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് കിറ്റെക്‌സ്. നിലവിലുള്ള യൂണിറ്റുകൾ തന്നെ നടത്തിക്കൊണ്ടു പോവാൻ കഴിയാത്ത സാഹചര്യമായതോടെയാണ് ഇനിയും കേരളത്തിൽ നിക്ഷേപങ്ങൾ നടത്തണ്ട എന്ന തീരുമാനത്തിലേക്ക് കിറ്റെക്‌സ് എത്തിയത് .

ഇന്ത്യയിൽ നിക്ഷേപ സൗഹൃദ റാങ്കിംഗിൽ 29 സംസ്ഥാനങ്ങളുള്ളതിൽ വെച്ച് 28ആം സ്ഥാനമാണ് കേരളത്തിനുള്ളത്. കേരളത്തിന് പിന്നിലുള്ള ഒരേയൊരു സംസ്ഥാനം ത്രിപുര മാത്രമാണ് . ഇതിൽ നിന്നും വ്യക്തമാണ് കേരളത്തിലെ വ്യവസായിക സൗഹൃദം എത്രത്തോളമുണ്ടെന്ന്..വ്യവസായ സൗഹൃദത്തിൽ വളരെയധികം പിന്നിലായിരുന്ന ഉത്തർപ്രദേശ് ,ആസാം ,ഒറീസ, ജാർഖണ്ഡ് എന്നിവയെല്ലാം സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മുന്നിലേക്ക് പോയപ്പോൾ കേരളം 18 ൽ നിന്നും 28 ലേക്ക് പോവുകയാണ് ഉണ്ടായത്. വളരെയധികം പിന്നിലായിരുന്ന യുപി ഇന്ന് രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുന്നു.സാംസംഗ് പോലുള്ള ആഗോള കമ്പനികൾ യുപിയിൽ വൻ നിക്ഷേപങ്ങൾ നടത്തുന്നു. പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ നേരിട്ടു തന്നെയാണ് വ്യവസായികൾക്കും നിക്ഷേപകർക്കുമുള്ള ക്ലിയറൻസ് കൊടുക്കുന്നതും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും.

61 ലക്ഷം മലയാളികളാണ് കേരളത്തിൽ നിന്നും വിദേശത്തേക്കും അന്യ സംസ്ഥാനത്തേക്കും തൊഴിൽ തേടി പ്പോയിരിക്കുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും നേടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന യുവതീ യുവാക്കളടക്കം 75 ലക്ഷം പേർ തൊഴിൽ രഹിതരായി ഇന്ന് കേരളത്തിലുണ്ട്. ഇത്തരം സാഹചര്യത്തിലും നിലവിലുള്ള വ്യവസായങ്ങളെ വരെ വേട്ടയാടുന്ന ഒരു സംസ്ഥാനമാണ് കേരളമെന്നത് ദൗർഭാഗ്യകരമാണ്.

കേരളത്തിന്റെ അതിർത്തി വിട്ടാൽ ചുവന്ന പരവതാനി വിരിച്ചാണ് വ്യവസായികളേയും നിക്ഷേപകരേയും സ്വീകരിക്കുന്നത്. സൗജന്യമായി ഭൂമി , കെട്ടിടം ,വെള്ളം ,കുറഞ്ഞ നിരക്കിൽ വൈദ്യുതി ,അഞ്ചും പത്തും വർഷത്തേക്ക് നികുതിയിളവ് ,കൂടാതെ തൊഴിലാളികളുടെ പി.എഫ്., ഇ.എസ്.ഐ വിഹിതവും സർക്കാർ നൽകുന്നു. ചില സംസ്ഥാനങ്ങളിൽ 5 വർഷത്തേക്ക് 5000 രൂപ വരെ തൊഴിലാളികളുടെ ശമ്പളവും സർക്കാർ നൽകുന്നുണ്ട്.എന്നാൽ കേരളത്തിൽ മുതൽ മുടക്കുന്നവർക്ക് യാതൊരുവിധ സൗജന്യവും സഹായവും ലഭിക്കുന്നില്ല എന്നു മാത്രമല്ല ഇവിടെ മുതൽ മുടക്കാൻ വരുന്നവരെ രാജ്യദ്രോഹികളായാണ് കാണുന്നത്. അവനെ കുത്തക മുതലാളിയായി , ബൂർഷ്വയായി , ചൂഷകനായി , കയ്യേറ്റക്കാരനായി , നിയമലംഘകനായി ,കോർപ്പറേറ്റായി ചിത്രീകരിച്ച് അപമാനിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളം.

എഴുപതുകളിലും എൺപതുകളിലും തൊഴിലാളി സമരങ്ങൾ മൂലമാണ് ഇവിടെ വ്യവസായങ്ങൾ കൂട്ടമായി അടച്ചു പൂട്ടിയതെങ്കിൽ ഇന്ന് കപട പരിസ്ഥിതി വാദികളും ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് വ്യവസായത്തിന്റെ അന്തകരായി മാറുന്നത്. ഇവരുടെയൊക്കെ താത്പര്യങ്ങൾ സംരക്ഷിക്കാത്തവരെ ഇവർ വളഞ്ഞിട്ടാക്രമിക്കും. ഒന്നുകിൽ അവനെ നാടു കടത്തും. അല്ലെങ്കിൽ അവൻ സ്വയം ജീവിതമവസാനിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിക്കും. ഒരു പുരുഷായുസ്സ് മുഴുവൻ മരുഭൂമിയിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണവുമായി നാട്ടിൽ സംരംഭം തുടങ്ങാൻ ശ്രമിച്ച് ഒടുവിൽ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന പ്രവാസി സഹോദരങ്ങളെ ആർക്ക് മറക്കാനാകും. ഇതിനൊരു മാറ്റം ഉണ്ടാകണമെങ്കിൽ ഇപ്പോഴത്തെ ഉദ്യോഗസ്ഥ രാഷ്ട്രീയ മേഖലയിൽ ഒരു തലമുറ മാറ്റം തന്നെ ഉണ്ടാകണം.

എന്ത് ധൈര്യത്തിലാണ് കേരളത്തിൽ ഇത്രയും ഭീമമായ തുക നിക്ഷേപിക്കുക …? എന്ത് സുരക്ഷിതത്വമാണ് ഇവിടെ വ്യവസായികൾക്കുള്ളത്.? കിറ്റെക്‌സിനെ പോലുള്ള ഒരു കമ്പനിയുടെ സ്ഥിതി ഇതാണെങ്കിൽ ജീവിക്കാനായി അമ്പതിനായിരമോ ഒരു ലക്ഷമോ മുടക്കി ചെറുകിട സംരംഭവുമായി ഇറങ്ങിത്തിരിക്കുന്ന സാധാരണക്കാരന്റെ അവസ്ഥയെന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. മറ്റു സംസ്ഥാനങ്ങൾ വാരിക്കോരി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ജനിച്ച നാടിനോടുള്ള കടപ്പാടും സ്‌നേഹവും ,ഈ നാട്ടിൽ തന്നെയുള്ള ആയിരക്കണക്കിന് യുവതീ യുവാക്കൾക്ക് തൊഴിൽ ഉണ്ടാവണം എന്ന ഒറ്റ ഉദ്ദേശവും കൊണ്ട് മാത്രമാണ് സഹായവും ആനുകൂല്യങ്ങളും ഇല്ലെങ്കിലും ഇവിടെത്തന്നെ ഭീമമായ തുകയുടെ നിക്ഷേപം തുടങ്ങുവാൻ ഞങ്ങൾ തീരുമാനിച്ചത്. ആരെങ്കിലും ഇവിടെ വ്യവസായം തുടങ്ങാൻ തീരുമാനിച്ചാൽ അവന്റെ ശനിദശ ആരംഭിക്കുകയായി. മന:സമാധാനം എന്നെന്നേക്കുമായി ഇല്ലാതായിത്തീരും. ഈ നാട്ടിലെ ഏറ്റവും കൊള്ളരുതാത്തവനായി അവനെ മുദ്രകുത്തും എന്തിന് കേരളത്തിൽ മുതൽ മുടക്കി റിസ്‌ക് എടുക്കുന്നു.

ഇനി മുന്നോട്ടില്ല. മലയാളികളേ …. ക്ഷമിക്കുക…

Exit mobile version