തമ്മനം-പുല്ലേപ്പെടി റോഡ് ശാപമോക്ഷത്തിലേക്ക്; പ്രവർത്തി വേഗത്തിലാക്കാൻ മന്ത്രി റിയാസിന്റെ ഇടപെടൽ

കൊച്ചി: എറണാകുളം ജില്ലയുടെ ഏറെ കാലങ്ങളായുള്ള ആവശ്യത്തിന് ശാപമോക്ഷമാകുന്നു. തമ്മനം-പുല്ലേപ്പെടി റോഡ് വികസനം വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. ഭാഗികമായി സ്ഥലമേറ്റെടുപ്പ് കഴിഞ്ഞിട്ടും വർഷങ്ങളായി റോഡ് വികസനം സാധ്യമായിരുന്നില്ല. മന്ത്രി വിളിച്ചുചേർത്ത ജില്ലാതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ വിഷയം ചർച്ചയായിരുന്നു. തുടർന്ന് റോഡുമായി ബന്ധപ്പെട്ട പ്രത്യേക യോഗം വിളിച്ചുചേർക്കാൻ തീരുമാനിക്കുകയായിരുന്നു.

തമ്മനംപുല്ലേപ്പെടി റോഡ് വികസനം അടിയന്തിരപ്രാധാന്യത്തോടെ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ സ്ഥലം ഏറ്റെടുത്ത ഭാഗങ്ങളിൽ ബാക്കിഭാഗം ഏറ്റെടുക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തി കത്രിക്കടവ് ജംഗ്ഷൻ മുതൽ കാരക്കോടം പാലം വരെ പ്രവൃത്തി പൂർത്തീകരിക്കും. തുടർന്ന് കത്രിക്കടവ് ജംഗ്ഷൻ മുതൽ പത്മവരെയുള്ള ഭാഗത്തെയും എൻഎച്ച് മുതൽ തമ്മനം വരെയും ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി റോഡ് പ്രവൃത്തി ആരംഭിക്കും. ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. എല്ലാ മാസവും യോഗം ചേർന്ന് ഭൂമി ഏറ്റെടുക്കലിൻറെ പുരോഗതിവിലയിരുത്തി മന്ത്രിയെ അറിയിക്കണമെന്നും നിർദ്ദേശിച്ചു.

കിഫ്ബിയിൽ ഉൾപ്പെട്ട കോർപ്പറേഷൻ റോഡാണിത്. തമ്മനംപുല്ലേപ്പെടി റോഡ് വികസിപ്പിച്ചാൽ കൊച്ചിനഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകും. നഗരത്തിൻറെ തിരക്കനുസരിച്ച് രണ്ട് വാഹനങ്ങൾക്ക് പോകാൻ ആവശ്യമായ വീതി റോഡിനില്ല. വഴിയാത്രക്കാർക്ക് നടക്കാനുള്ള സൗകര്യവും കുറവാണ്. ഇൻഫോപാർക്കിൻറെ സമാന്തര റോഡ് കൂടിയാണിത്.

യോഗത്തിൽ കൊച്ചി മേയർ അനിൽകുമാർ എം, ഹൈബി ഈഡൻ എംപി, പി ടി തോമസ് എംഎൽഎ, ടി ജെ വിനോദ് എംഎൽഎ, ജില്ലാ കളക്ടർ സുഹാസ് ഐഎഎസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Exit mobile version