പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ പോലീസ് പിടിയിലാകുന്നത് സഹിക്കാൻ കഴിയില്ല; രേഷ്മ വഞ്ചകിയെന്ന് ആര്യയുടെ ആത്മഹത്യ കുറിപ്പ്; ഗ്രീഷ്മയെ മരണത്തിൽ ഒപ്പം കൂട്ടിയതിൽ ദുരൂഹത

കൊല്ലം: കല്ലുവാതുക്കലിൽ കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി രേഷ്മയെ വഞ്ചകിയെന്ന് കുറ്റപ്പെടുത്തി ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത ആര്യയുടെ കുറിപ്പ്. രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താൻ കരുതിയത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ പോലീസ് പിടികൂടുന്നത് സഹിക്കാൻ കഴിയില്ലെന്നും ആര്യയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്.


അറിഞ്ഞുകൊണ്ട് ആരേയും താൻ ചതിച്ചിട്ടില്ല. തന്റെ മകനെ നന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണമെന്നും ആര്യയുടെ കുറിപ്പിൽ പറയുന്നു. കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത് താൻ ഒറ്റയ്ക്കാണെന്നും ഗർഭിണിയായിരുന്നെന്ന വിവരം മറ്റാർക്കും അറിയില്ലായിരുന്നു എന്നുമുള്ള രേഷ്മയുടെ വാദവും ആര്യയുടെ ആത്മഹത്യയോടെ പൊളിയുകയാണ്.

രേഷ്മയുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ആളെന്ന നിലയിലാണ് ഭർത്തൃസഹോദരന്റെ ഭാര്യയായ ആര്യയെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. ഇവരുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനുമായി ചാറ്റ് ചെയ്യാൻ രേഷ്മ ഉപയോഗിച്ചിരുന്നത്. ഇതിനെപ്പറ്റി ചോദിച്ചറിയാനായി ആര്യയോട് പോലീസ് സ്റ്റേഷനിലെത്താൻ നിർദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെ ആര്യ അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് ഇന്നലെ 12 മണിയോടെ ആര്യയെ കാണാതാവുകയായിരുന്നു.

ആര്യയുടെ കൂടെ ഭർത്തൃസഹോദരിയുടെ മകൾ ഗ്രീഷ്മയെയും ഒപ്പം കാണാതായതും ഏറെ ദുരൂഹതയുണ്ടാക്കി.ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ തുടർന്ന് പോലീസ് പരിസരത്ത് പരിശോധന നടത്തുകയും ഇന്ന് ഇരുവരുടെയും മൃതദേഹങ്ങൾ ആറ്റിൽ നിന്ന് കണ്ടെടുക്കുകയുമായിരുന്നു. കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഗ്രീഷ്മയെ ആര്യ എന്തിനാണ് മരിക്കാൻ ഒപ്പം കൂട്ടിയത് എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.

Exit mobile version