കൊവിഡ്19, യാത്രയ്ക്ക് ഏറ്റവും സുരക്ഷിതമായ വാഹനം ഓട്ടോറിക്ഷകളെന്ന് പഠനം

കൊച്ചി:മഹാമാരിയായ കൊവിഡ് 19 വ്യാപനം മൂലം ഏറ്റവുമധികം തകർച്ച നേരിട്ട മേഖലയാണ് പൊതുഗതാഗതം. ഒപ്പം ഓട്ടോ – ടാക്‌സി മേഖലകളും കനത്ത് തകർച്ച നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും പൊതുഗതാഗത മേഖലയ്ക്കുമൊക്കെ അൽപ്പം ആശ്വാസം നൽകിക്കൊണ്ട് ഒരു പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. കൊവിഡ് വ്യാപനം ഏറ്റവും കുറവുള്ള പൊതുഗതാഗത മാർഗങ്ങളിൽ മുന്നിൽ ഓട്ടോറിക്ഷകൾ ആണെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

മെരിലാൻഡിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാല (ജെഎച്ച്‌യു) യുടെ പഠന റിപ്പോർട്ടിനെ ഉദ്ദരിച്ചാണ് ഹിന്ദുസ്ഥാൻ ടൈംസ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.അടച്ചു പൂട്ടിയ ഒരു എയർകണ്ടീഷൻഡ് കാറിൽ യാത്ര ചെയ്യുന്ന ഒരാൾക്ക് ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന ഒരാളേക്കാൾ രോഗം പകരാനുള്ള സാധ്യത 300 മടങ്ങ് കൂടുതലാണെന്നാണ് പഠനം പറയുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എയർ കണ്ടീഷനിംഗ് ഓണായിരിക്കുന്ന അടച്ചുമൂടിയ വാഹനങ്ങളേക്കാൾ വിൻഡോകൾ മടക്കിവച്ച നോൺ എസി ടാക്സിയിൽ അണുബാധ പിടിക്കാനുള്ള സാധ്യത 250 ശതമാനം കുറവാണെന്നും പഠനം പറയുന്നു. മാത്രമല്ല വാഹനത്തിന്റെ വേഗം കൂടുമ്പോൾ വായുസഞ്ചാരം വർധിച്ച് വൈറസിന്റെ പകർച്ചസാധ്യത 75 ശതമാനത്തോളം കുറയുമെന്നും കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.

വാഹനത്തിൻറെ വേഗത പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 120 കിലോമീറ്ററായി ഉയരുമ്പോൾ ഏസി ഉള്ളതും ഇല്ലാത്തതുമായ ടാക്‌സികളിലെയും അപകടസാധ്യത 75% കുറയുമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്.
ഇന്ത്യയിലെ ഓട്ടോറിക്ഷ, കാർ (നോൺ എസി), ബസ്, കാർ (എസി) തുടങ്ങിയ വാഹനങ്ങളിൽ ജെഎച്ച്‌യുവിലെ ദർപൻ ദാസും പരിസ്ഥിതി ആരോഗ്യ, എൻജിനിയറിങ് വകുപ്പ് പ്രൊഫസറായ ഗുരുമൂർത്തി രാമചന്ദ്രനും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്രകൾ നടത്തിയ ശേഷം പുറത്തുവിട്ടതാണ് ഈ പഠന റിപ്പോർട്ട്.

ജോൺസ് ഹോപ്കിൻസ് സർവകലാശാലയ്ക്ക് ഒപ്പം ബ്ലൂംബെർഗ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, പരിസ്ഥിതി ആരോഗ്യ, എൻജിനിയറിങ് വകുപ്പ് എന്നിവരും ഈ പഠനങ്ങളിൽ പങ്കുചേർന്നിരുന്നു. ‘കൊവിഡ് -19 പാൻഡെമിക് സമയത്ത് ഇന്ത്യയിലെ വിവിധ ഗതാഗത വാഹനങ്ങളുടെ അപകടസാധ്യത വിശകലനം’ എന്ന പഠനറിപ്പോർട്ട് ജേണൽ ഓഫ് എൻവയോൺമെന്റൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്

Exit mobile version