‘താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞൂ തരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും’

aisha sulthana | bignewslive

കൊച്ചി: തന്നെ ബംഗ്ലാദേശുകാരിയാക്കാനാണ് ചിലരുടെ ശ്രമമെന്ന് സംവിധായിക ആയിഷ സുല്‍ത്താന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആയിഷ ഇക്കാര്യം വ്യക്തമാക്കിയത്. തേന്മാവിന്‍ കൊമ്പത്ത് സിനിമയിലെ പ്രശസ്തമായ ഡയലോഗ് കുറിച്ചുകൊണ്ടാണ് ആയിഷയുടെ പോസ്റ്റ്.

‘താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞൂ തരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും… . ചിലര്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്..എന്നെ ബംഗ്ലാദേശുക്കാരി ആക്കാന്‍… കഷ്ടം’. ആയിഷ ഫേസ്ബുക്കില്‍ കുറിച്ചു.

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെ ആയിഷ സുല്‍ത്താനയുടെ ജന്മദേശം ബംഗ്ലാദേശാണെന്നും, മാതൃഭാഷ തുളുവാണെന്നുമൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ബംഗ്ലദേശില്‍ ജനിച്ച് ലഹോറില്‍ പഠനം നടത്തി കേരളത്തില്‍ താമസിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ആയിഷ എന്നാണു പ്രചരണം.

അതേസമയം ലക്ഷദ്വീപില്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളെ വിമര്‍ശിച്ച് ടെലിവിഷന്‍ ചര്‍ച്ചയില്‍ ബയോവെപ്പണ്‍ പരാമര്‍ശം നടത്തിയതിന് ആയിഷ സുല്‍ത്താനയ്‌ക്കെതിരെ കവരത്തി പോലീസ് രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഇതിനെതിരെ ലക്ഷദ്വീപില് കടുത്ത പ്രതിഷേധം ഉയരുകയാണ്.

അതേസമയം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിരുന്നു. ഐഷയുടെ തന്നെ ആവശ്യപ്രകാരം കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

Exit mobile version