കൊച്ചി: കൊച്ചി മറൈൻഡ്രൈവിലെ ഫ്‌ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതി മാർട്ടിൻ ജോസഫിന് മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. കോടതിയുടെ പരിഗണനയിൽ കേസ് ഇരിക്കെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത് ദൗർഭാഗ്യകരം എന്ന് പ്രതിഭാഗം വാദിച്ചു. കോടതിയെ പോലീസ് അപമാനിച്ചെന്നും പ്രതി വാദിച്ചെങ്കിലും അത് സാരമില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
കണ്ണൂർ സ്വദേശിനിയായ 27കാരിക്ക് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് മാർട്ടിനൊപ്പം യുവതി താമസിക്കാൻ തുടങ്ങിയത്. മാർട്ടിന്റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം. പിന്നീട് ക്രൂരമായി യുവതിയോട് പെരുമാറിയ പ്രതിയുടെ പിടിയിൽ നിന്നും ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
ദേഹത്ത് ഗുരുതര പരിക്കുകളുമായി പോലീസിൽ എത്തി യുവതി പരാതി നൽകുകയും ചെയ്തു. എന്നാൽ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പോലീസ് നിഷ്‌ക്രിയരായതോടെ യുവതി നേരിട്ട പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവരികയും ചെയ്തു. ഒടുവിൽ പോലീസിന്റെ ഉദാസീനത വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥർ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ രാത്രിയാണ് തൃശ്ശൂർ അയ്യൻകുന്നിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത്.
Discussion about this post