തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ വീണ്ടും നിർണായക അറസ്റ്റ്. സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ എന്ന് കരുതപ്പെടുന്ന ഫൈസൽ ഫരീദിന്റെ സഹായി മൻസൂർ അഹമ്മദിനെയാണ് എൻഐഎ ഇന്ന് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഓമശേരി കല്ലുരുട്ടി സ്വദേശിയാണ് പിഎസ് മുഹമ്മദ് മൻസൂർ.
ദുബായിയിൽ നിന്നും ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മൻസൂറിനെ എൻഐഎ സംഘം പിടികൂടുകയായിരുന്നു. ഫൈസൽ ഫരീദിന് സ്വർണക്കടത്തിൽ എല്ലാവിധ സഹായങ്ങളും നൽകിയിരുന്നത് മൻസൂർ അഹമ്മദാണെന്നാണ് എൻഐഎയുടെ നിലപാട്.
ചെക്ക് കേസുമായി ബന്ധപ്പെട്ട് ദുബായിൽ പിടിയിലായ മൻസൂർ അഹമ്മദിനെ അവിടെനിന്ന് നാടുകടത്തിയിരുന്നു. തുടർന്ന് നാട്ടിലെത്തിയയുടനെയായിരുന്നു അറസ്റ്റ്. വിമാനത്താവളത്തിൽ നിന്നും പിടികൂടിയ ഇയാളെ കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിച്ചു. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഇന്നുതന്നെ മൻസൂറിനെ കോടതിയിൽ ഹാജരാക്കും.
സ്വർണക്കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായ റമീസിന്റെ സഹായിയാണ് മൻസൂർ എന്നും റിപ്പോർട്ടുകളുണ്ട്. മൻസൂറിനെതിരെ എൻഐഎ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം സ്വർണക്കടത്തിൽ കേസിലെ മുഖ്യപ്രതിയായ ഫൈസൽ ഫരീദിനെ പിടികൂടാൻ എൻഐഎക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാൾ ഇപ്പോഴും ദുബായിയിലാണെന്നാണ് വിവരം.
Discussion about this post