കൊച്ചി: കേന്ദ്രം അനുവദിച്ച ദ്രവീകൃത ഓക്സിജൻ 2400 കിലോമീറ്റർ സഞ്ചരിച്ച് കേരളത്തിലെത്തിച്ച കഥ സിനിമയെ വെല്ലുന്നതാണ് എന്ന് ഈ ജീവനക്കാർ പറയുന്നു. പശ്ചിമബംഗാളിൽനിന്ന് പുറപ്പെട്ട എൽഎൻജി ടാങ്കർ ബുധനാഴ്ച രാത്രി 10.20ഓടെയാണ് കേരള അതിർത്തിയിലെത്തിയത്. പശ്ചിമബംഗാളിലെ സ്റ്റീൽ അതോറിട്ടി ഓഫ് ഇന്ത്യയുടെ ബെൺപുർ സ്റ്റീൽപ്ലാന്റിൽനിന്നാണ് ഓക്സിജൻ നിറച്ച് ടാങ്കറെത്തിയത്. ഒൻപത് ടൺ ദ്രവീകൃത ഓക്സിജനാണ് ടാങ്കറിലുള്ളത്. എൽഎൻജി ടാങ്കറിൽ എറണാകുളത്തുനിന്നുള്ള അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെഎം. അനീഷിന് പുറമേ വാഹനം ഓടിക്കുന്നതിനായി പിബി ജോബി, പിജെ വിജു, ആന്റണി ജോയി എന്നീ കെഎസ്ആർടിസി ഡ്രൈവർമാരുമുണ്ട്.
വ്യാഴാഴ്ചയോടെ വാഹനം കൊച്ചിയിലെത്തി. എയർഫോഴ്സ് വിമാനത്തിലാണ് മോട്ടോർവാഹനവകുപ്പ് ഇടപെട്ട് മൂന്ന് എൽഎൻജി ടാങ്കറുകൾ കൊൽക്കൊത്തയ്ക്ക് അയച്ചത്. ഇതിൽ കഴിഞ്ഞ 17ന് ഇന്ധനം നിറച്ച് പുറപ്പെട്ട ടാങ്കറാണ് കേരളത്തിലെത്തിയത്. ബുധനാഴ്ച രാത്രി രണ്ട് ടാങ്കറുകൾകൂടി ഓക്സിജനുമായി കൊൽക്കത്തയിൽനിന്ന് പുറപ്പെട്ടിട്ടുണ്ട്. ഈ രണ്ടു ടാങ്കറുകളിലും ഒൻപത് ടൺ വീതം ദ്രവീകൃത ഓക്സിജനുണ്ട്. മൂന്നുദിവസത്തിനുള്ളിൽ വാഹനങ്ങൾ സംസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് ലോക്ക്ഡൗൺ കാലത്ത് അഞ്ചു സംസ്ഥാനങ്ങൾ താണ്ടി ഓക്സിജൻ റോഡിലൂടെ എത്തിക്കുക എന്നത് അതികഠിനമായിരുന്നെന്ന് ടാങ്കർ ഡ്രൈവർമാരും എ.എം.വി.ഐ. അനീഷും പറയുന്നു. 2400 കിലോമീറ്ററാണ് ഇവർ യാത്ര ചെയ്തത്. ലോക്ക്ഡൗൺ കാരണം ഭക്ഷണം പോലും പലപ്പോഴും കിട്ടാതെ വലഞ്ഞു. ഇതിനിടെ, ടാങ്കർ പുറപ്പെട്ട അന്ന് രാത്രി 12ഓടെ ഒഡീഷ അതിർത്തിയിൽവെച്ച് ഒഡീഷ പോലീസ് ടാങ്കർ പിടിച്ചെടുക്കാൻ ശ്രമം നടത്തിയതും വലിയ ആശങ്കയായി. അവിടത്തെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നും ടാങ്കറിലെ ഓക്സിജൻ അവിടെ ഉപയോഗിക്കണമെന്നുമായിരുന്നു അധികൃതരുടെ ആവശ്യം. ഒടുവിൽ കേരളത്തിലെ മോട്ടോർവാഹനവകുപ്പിന്റെ ഉന്നതാധികാരികൾ ഇടപെട്ടാണ് ടാങ്കർ വിട്ടുകൊടുക്കാൻ ധാരണയായത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് എത്തിയപ്പോൾ വാഹനം ബ്രേക്ക്ഡൗണായതും ഇവരെ വലച്ചു. എട്ട് മണിക്കൂറോളം പണിയെടുത്താണ് വാഹനം ഓടാനുള്ള നിലയിലെത്തിയത്.
ഒടുവിൽ ബുധനാഴ്ച വാളയാറിലെത്തുകയും പിന്നീട് എറണാകുളത്ത് എത്തിക്കുകയും ചെയ്ത ടാങ്കറിൽ നിന്നും ആവശ്യമായ ഓക്സിജൻ വിവിധ ആശുപത്രികൾക്ക് ലഭ്യമാക്കും.
Discussion about this post