ന്യൂഡൽഹി: കേരളത്തിലെ സർക്കാർ ഭരണത്തിലേറുമ്പോഴും പ്രതിപക്ഷത്തെ സ്വരചേർച്ചയില്ലായ്മ ശ്രദ്ധേയമാകുന്നു. പ്രതിപക്ഷ നേതാവിനായി സോഷ്യൽമീഡിയയിലടക്കം മുറവിളി ഉയരുകയാണ്. അതേസമയം, പ്രതിപക്ഷത്തെ നയിക്കാൻ ആരുവേണമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമതീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന.
ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും വൈദ്യലിംഗവും തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ നിന്നും എംപിമാരിൽ നിന്നും രാഷ്ട്രീയകാര്യസമിതി അംഗങ്ങളിൽ നിന്നും അഭിപ്രായമാരാഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്തിയ ഉടൻതന്നെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വിവരങ്ങൾ ധരിപ്പിച്ചതായാണ് വിവരം.
വിശദമായ റിപ്പോർട്ട് സമർപ്പിച്ചശേഷം നേതൃമാറ്റ കാര്യത്തിൽ തീരുമാനമെടുക്കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
21 കോൺഗ്രസ് എംഎൽഎമാരിൽ എ, ഐ ഗ്രൂപ്പുഭേദമില്ലാതെ നല്ലൊരു വിഭാഗം രമേശ് ചെന്നിത്തല തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. എങ്കിലും വിഡി സതീശൻ വരണമെന്ന താത്പര്യക്കാരുടെ എണ്ണത്തിലും കുറവില്ല. യുവ എംഎൽഎമാരിലാണ് ഈ അഭിപ്രായം. സംഘടനയിൽ സമൂല മാറ്റം വേണമെന്ന കാര്യത്തിൽ പാർട്ടിയിലെ ഉന്നത നേതൃത്വത്തിന് അഭിപ്രായഭിന്നതയില്ല.
മഹാരാഷ്ട്ര മന്ത്രി അശോക് ചവാൻ അധ്യക്ഷനായ സമിതി കേരളത്തിലെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം മാത്രമേ കെപിസിസി അധ്യക്ഷന്റെ മാറ്റമടക്കമുള്ള കാര്യത്തിൽ തീരുമാനമെടുക്കൂ. ഇക്കാര്യത്തിൽ ധൃതി പിടിച്ച സമീപനം ഉണ്ടാവില്ല. കേരളത്തിൽ 90 ശതമാനം സ്ഥലങ്ങളിലും ബൂത്തുകമ്മിറ്റി രൂപവത്കരിച്ചതായാണ് കേരള നേതൃത്വം അറിയിച്ചിരിക്കുന്നതെങ്കിലും പകുതിയും കടലാസിൽ മാത്രമൊതുങ്ങിയെന്നാണ് ഹൈക്കമാൻഡിന് ലഭിച്ച വിവരങ്ങൾ. തെരഞ്ഞെടുപ്പ് സമയത്ത് മിക്ക ബൂത്തുകളിലും ഇരിക്കാൻ പാർട്ടി പ്രതിനിധികൾ ഉണ്ടായില്ലെന്ന കാര്യമടക്കം സമിതി പരിശോധിക്കും.
Discussion about this post